തൃശ്ശൂർ: (https://truevisionnews.com/) നടിയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.
ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാൽസംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തനെന്ന് കോടതി വിധി. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി.
പൾസർ സുനി അടക്കം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരും കുറ്റക്കാരാണെന്നും കൂട്ടബലാൽസംഗം അടക്കം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയായിരിക്കും ശിക്ഷാവിധി. അപ്പീൽ നൽകുമെന്ന് നിയമമന്ത്രി വ്യക്തമാക്കി.
അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രോസിക്യൂഷനെതിരെ കോൺഗ്രസ് നേതാക്കൾ.
കോടതിവിധി തൃപ്തികരമല്ലയെന്നും കേസ് വാദിച്ചു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.
ഗൂഢാലോചന ഭാഗം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും പരാജയമാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കെപിസിസി പ്രസിഡൻ്റിൻ്റെ ആരോപണം ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രൊസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
Content Highlight: Actress attack case: Accused taken to Viyyur Central Jail





































