തൃശൂർ: ( www.truevisionnews.com ) അതിരപ്പിള്ളി പിലാർ മൂഴിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു. പീലാർമുഴി കുടിവെള്ള ടാങ്കിന് സമീപത്തുവെച്ചാണ് സംഭവം. തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയപ്പോഴായിരുന്നു സംഭവം.
തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്. ഏറെ നാളായി പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണ്. ഗുരുതരമായി പരുക്കേറ്റ് വഴിയരികിൽ കിടന്ന സുബ്രനെ ചായ്പ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷൻ്റെ വാഹനത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയിലാണ്.
ആന്തരികാവയവങ്ങള്‍ക്കെല്ലാം ക്ഷതമേറ്റു. ആന പിന്നില്‍ നിന്നും തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെ ക്ഷതങ്ങളും ശരീരത്തിലുണ്ട്. തുമ്പിക്കൈ കൊണ്ട് എറിഞ്ഞ ശേഷം കാട്ടാന നെഞ്ചില്‍ ചവിട്ടിയെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കാന്‍ തീരുമാനമായത്. കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നും വനംവകുപ്പ് അറിയിച്ചു.
Content Highlight: 75 year old man trampled to death by elephant in athirappilly




































