തൃശൂർ: ( www.truevisionnews.com) രാഗം തിയേറ്റർ നടത്തിപ്പുകാരന്‍ സുനിലിനെ വെട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനുമാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. ഇവർക്ക് കൊട്ടേഷൻ നൽകിയ സിജോ കഴിഞ്ഞദിവസം പിടിയിലായിരുന്നു. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു.
തൃശൂർ സ്വദേശി സിജോയുടെ നേതൃത്വത്തിലാണ് കൊട്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് നിഗമനം. ഒരു വർഷം മുമ്പ് തിയേറ്ററിൽ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് സിജോ. സാമ്പത്തിക ഇടപാടിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട പൊലീസ് കണ്ടെത്തി. ചുറ്റിക വാങ്ങിയത് തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം. കാറിലെത്തി വീടിന്റെ ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും തുടർന്ന് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിയ ശേഷം തീകൊളുത്തിക്കൊല്ലാനായിരുന്നു ക്വട്ടേഷൻ സംഘം ശ്രമിച്ചതെന്നാണ് സുനിലിൻ്റെ മൊഴി.
Content Highlight: Ragam Theater operator, Sunil hacked to death, two arrested



































