തൃശൂര്‍:(https://truevisionnews.com/) തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്.
തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയില്‍. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണ്.
മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേര്‍ നിലവില്‍ ഒളിവിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.
പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇവരെ പിടികൂടുന്നത്. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്.
കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു. വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്‍റെ മൊഴി.
Content Highlight: Thrissur Ragam Theater, attack incident, four people including the person who gave the quotation arrested




































