പത്തനംതിട്ട: ( www.truevisionnews.com ) ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയക്ക് വിധേയായ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ കുടുംബം ചികിത്സാപിഴവ് ആരോപിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിലെ മുത്തൂറ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം.
സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്തിയാണ് നടപടികൾ ചെയ്തത് എന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. കഴിഞ്ഞയാഴ്ച മകള്‍ക്കൊപ്പം നടന്നാണ് മായ ആശുപത്രിയിലേക്കെത്തിയത്. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട സര്‍ജറിക്കാണ് ഇവര്‍ എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം ഇവരുടെ വയര്‍ വീര്‍ത്തുവരികയും കടുത്ത പനി അനുഭവപ്പെടുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ട് വര്‍ദ്ധിച്ചതോടെ വീണ്ടും സ്കനിംഗ് നടത്താൻ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി വീട്ടുകാര്‍ വ്യക്തമാക്കുന്നു. സ്കാനിംഗിൽ കുടലിന്‍റെ ഭാഗത്ത് മുറിവ് കണ്ടെത്തിയിരുന്നു. ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഗര്‍ഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടത്താൻ കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
Content Highlight: Two surgeries in a week Housewife dies while undergoing treatment relatives allege medical malpractice



































