തൃശൂർ: ( www.truevisionnews.com ) വെട്ടിക്കാട്ടിരിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിനിടെ സംഘർഷം. നാട്ടുകാരും കല്യാണസംഘവും തമ്മിൽ കല്ലേറുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
പള്ളം സ്വദേശിയുടെ വിവാഹ സൽക്കാരമാണ് ഇവിടെ നടന്നിരുന്നത്. നിരവധി ആഡംബര കാറുകളിലായാണ് കല്യാണ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം എത്തിയത്.
റോഡ് ബ്ലോക്ക് ചെയ്യുകയും ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടത്തിവിടാതെയുമായതോടെ പിറകിലെ ടിപ്പറിലെ ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെ വാക്കേറ്റമുണ്ടാവുകയും ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു. വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീറിനാണ് മർദനമേറ്റത്.
ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷം രൂക്ഷമായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ ഏർപ്പെട്ട നാട്ടുകാരും കല്യാണസംഘവും പരസ്പരം കല്ലേറ് നടത്തി.
അഞ്ച് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകിയും ആളുകൾ പൂർണമായി ഒഴിഞ്ഞുപോവാത്തതിനാൽ മണ്ഡപം പൊലീസ് കാവലിലാണ്. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
Content Highlight: Clashes during wedding reception, wedding party blocks road, scuffles with locals




































