---
title: "മകളെ ബംഗളൂരിലേക്ക് നഴ്സിങ്ങിന് അയച്ച അമ്മ ഞെട്ടി....! പ്രായം കുറഞ്ഞ യുവാവുമായി ലിവിംഗ് ടുഗദര്‍; ഒരേ ലോഡ്ജില്‍ താമസിച്ച്‌ നടത്തിവന്നിരുന്നത് കഞ്ചാവ് വിൽപന"
english_title: "Mother shocked after sending daughter to Bengaluru for nursing Living together with a younger man Living in the same lodge and selling cannabis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/327279/mother-shocked-after-sending-daughter-to-bengaluru-for-nursing-living-together-with-a-younger-man-living-in-the-same-lodge-and-selling-cannabis"
published_at: "2025-11-22T13:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69216deda0b51_ganja_arrest.jpg"
keywords: []
---

# മകളെ ബംഗളൂരിലേക്ക് നഴ്സിങ്ങിന് അയച്ച അമ്മ ഞെട്ടി....! പ്രായം കുറഞ്ഞ യുവാവുമായി ലിവിംഗ് ടുഗദര്‍; ഒരേ ലോഡ്ജില്‍ താമസിച്ച്‌ നടത്തിവന്നിരുന്നത് കഞ്ചാവ് വിൽപന

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **പ്രായം കുറഞ്ഞ യുവാവിനൊപ്പം എറണാകുളം നോർത്തിലെ ലോഡ്ജിൽ ലിവിങ് ടുഗദർ ജീവിതം നയിച്ചിരുന്ന യുവതിയും യുവാവും കഞ്ചാവ് വിൽപന നടത്തിയ കേസിൽ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **പ്രായം കുറഞ്ഞ യുവാവിനൊപ്പം എറണാകുളം നോർത്തിലെ ലോഡ്ജിൽ ലിവിങ് ടുഗദർ ജീവിതം നയിച്ചിരുന്ന യുവതിയും യുവാവും കഞ്ചാവ് വിൽപന നടത്തിയ കേസിൽ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി.

23 വയസുള്ള യുവതിയെയും 21 വയസുള്ള യുവാവിനെയും ലോഡ്ജിൽ നിന്ന് 880 ഗ്രാം കഞ്ചാവുമായിട്ടാണ് കസ്റ്റഡിയിലെടുത്തത് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം രണ്ട് മാസമായി ഇരുവരും ലോഡ്ജിൽ താമസിച്ച് വരികയായിരുന്നുവെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

യുവതിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂലിപ്പണിക്കാരിയായ അമ്മ കഷ്ടപ്പെട്ട് സ്വരൂപിച്ച 87,000 രൂപ മുടക്കി ബംഗളൂരിൽ നഴ്‌സിങ് കോഴ്‌സിന് ചേർത്ത യുവതിയാണ് മുൻപരിചയക്കാരനായ യുവാവിനൊപ്പം കൊച്ചിയിലെത്തി കഞ്ചാവ് വിൽപന നടത്തി ജീവിതം നയിച്ചുവന്നത്. കൊച്ചിയിൽ അടിച്ചുപൊളിച്ചു ജീവിക്കാൻ വേണ്ടിയാണ് ഇരുവരും ഈ വഴി തിരഞ്ഞെടുത്തതെന്ന് എക്‌സൈസ് അന്വേഷണത്തിൽ വ്യക്തമായി.

യുവതിയെ കസ്റ്റഡിയിലെടുത്ത വിവരം എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ ഫോണിൽ വിളിച്ച് യുവതിയുടെ അമ്മയെ അറിയിച്ചപ്പോൾ, അത് തന്റെ മോളല്ലെന്നും അവൾ ബംഗളുരിലാണെന്നുമായിരുന്നു അമ്മയുടെ പ്രതികരണം. മകളുടെ സംസാരം കേട്ടതോടെ അമ്മ കരച്ചിൽ തുടങ്ങിയെന്നും യുവാവിനെക്കുറിച്ച് മകൾ മുൻപ് സൂചന നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥരോട് സമ്മതിച്ചു എന്നും എക്‌സൈസ് സംഘം അറിയിച്ചു.

ഓയിൽ ആൻഡ് ഗ്യാസ് കോഴ്‌സിന് എറണാകുളത്ത് പഠിക്കുകയായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ എക്‌സൈസ് ഉദ്യോഗസ്ഥർ അമ്പരന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം അക്കൗണ്ടിൽ വന്നിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തി.

ലോഡ്ജ് വളപ്പിൽ യുവാവിന്റെ നീല സെൻ കാറും കണ്ടെത്തിയിട്ടുണ്ട്. ഈ പണം കഞ്ചാവ് വിൽപനയിലൂടെ ലഭിച്ചതാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യുവാവിന്റെ അച്ഛൻ ഓട്ടോഡ്രൈവറും അമ്മ കൂലിപ്പണിക്കാരിയുമാണ്. വീട്ടുകാരെ വിവരമറിയിച്ചപ്പോൾ അവർക്ക് നിസ്സംഗതയായിരുന്നു എന്നും, 'എന്നേ എഴുതിത്തള്ളിയ കേസ്കെട്ടാണ്' എന്ന ഭാവമായിരുന്നുവെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇടത്തരം ലോഡ്ജിലാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഭക്ഷണം ഓൺലൈനിൽ വരുത്തും. രണ്ടുപേർക്കും പുതിയ വസ്ത്രങ്ങൾ ധാരാളമായി ഉണ്ടായിരുന്നു. കാറിലാണ് ഇവർ യാത്രകൾ നടത്തിയിരുന്നത്. അസ്സാമിലെ ഏജന്റു വഴിയാണ് ഇവർക്ക് കഞ്ചാവ് ലഭിച്ചിരുന്നത്. പുല്ലേപ്പടി പാലത്തിന് സമീപം വച്ച് അന്യസംസ്ഥാനക്കാരന് പണം നൽകുകയും, മറ്റൊരാൾ കഞ്ചാവ് കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി എന്ന് അന്വേഷണ സംഘം വിശദമാക്കി.

പിടിയിലായാൽ സ്റ്റേഷൻ ജാമ്യം ലഭിക്കാൻ വേണ്ടിയാണ് ഇവർ ഒരു കിലോയ്ക്ക് താഴെ കഞ്ചാവ് മാത്രം വാങ്ങാറുണ്ടായിരുന്നത് എന്നും കണ്ടെത്തി. കഞ്ചാവ് വിൽപനയുടെ മുഖ്യ സൂത്രധാരനായ അസ്സാം സ്വദേശിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ എക്‌സൈസ് ആരംഭിച്ചു കഴിഞ്ഞു.

മാസം 25,000 രൂപയോളം വാടക നൽകിയിരുന്ന ഇവരെക്കുറിച്ച് ലോഡ്ജുകാർ യാതൊരു അന്വേഷണവും നടത്തിയിരുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ദിവസം 800 രൂപയാണ് മുറിവാടകയായി ഈടാക്കിയിരുന്നത്. കൊച്ചിയിലെ പല ലോഡ്ജുകളിലും അപ്പാർട്ട്‌മെന്റുകളിലും സമാനമായ രീതിയിലാണ് ലഹരി ഇടപാടുകൾ നടക്കുന്നത് എന്ന് എക്‌സൈസും പോലീസും പറയുന്നു.

ഓൺലൈൻ ഭക്ഷണവിതരണക്കാരൻ, ടാക്‌സി ഡ്രൈവർ എന്നിങ്ങനെ കള്ളം പറഞ്ഞാണ് പലരും മുറി വാടകയ്ക്ക് എടുക്കുന്നത്. എല്ലാവരെയും നിരീക്ഷിക്കാൻ സാധിക്കില്ലെന്നാണ് ലോഡ്ജുകാർ ഉദ്യോഗസ്ഥരോട് വിശദീകരണം നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/327279/mother-shocked-after-sending-daughter-to-bengaluru-for-nursing-living-together-with-a-younger-man-living-in-the-same-lodge-and-selling-cannabis)