കൊച്ചി: (https://truevisionnews.com/) തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് കയറ്റിയിട്ട് എന്തുകാര്യം? ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങള്‍ പാളിയതിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച്.
ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വരുന്നവലെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.
തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ശാസ്ത്രീയമായാണ് തിരക്ക് നിയന്ത്രിക്കേണ്ടത്. അത് ശബരിമലയിൽ സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുള്ളത്.
സന്നിധാനം, പമ്പ, നിലക്കലിനും പമ്പയ്ക്കുമിടയിലുള്ള ഭാഗം, കാനന പാത തുടങ്ങിയിടങ്ങളിൽ എത്രപേരെ ഉൾക്കൊള്ളാൻ കഴിയും എന്നതിന്റെ കൃത്യമായ കണക്ക് ദേവസ്വം ബോർഡിന്റെ കൈയിൽ ഇല്ല.
ഒരു ദിവസം 90,000 പേർക്ക് ദർശനമൊരുക്കാൻ കഴിയുമെന്ന കണക്കുമാത്രമാണ് ദേവസ്വം ബോർഡിന് മുമ്പിലുള്ളത്. ഈ മേഖലകൾ ഓരോ സെക്ടറായി തിരിക്കാൻ കോടതി നിർദേശിച്ചു.
നിലക്കൽ മുതൽ സന്നിധാനംവരെ നാലോ അഞ്ചോ സെക്ടർ ആയി തിരിക്കാനാണ് നിർദേശം. ഇവിടെ എത്രപേരെ ഉൾക്കൊള്ളാനാകും എന്ന് ശാസ്ത്രീയമായി കണക്കാക്കണം. ഇതിനുശേഷം അതിനനുസരിച്ചുമാത്രമേ ആളുകളെ മുകളിലേക്ക് കയറ്റിവിടാവൂ എന്ന് സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദേശിച്ചു.
ആളുകളെ കയറ്റിവിടുക എന്നതല്ല പ്രധാനം. കയറിപ്പോകുന്നവർക്ക് കൃത്യമായി ദർശനമൊരുക്കുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlight: High Court strongly criticizes Devaswom Board for crowding at Sabarimala































