കണ്ണൂർ : ( www.truevisionnews.com ) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ തന്നെ വ്യക്തിപരമായി ഉന്മൂലനം ചെയ്യാൻ സിപിഎം ശ്രമിച്ചതായി കേസിൽ കുറ്റവിമുക്തനായ മുൻ സിപിഎം പ്രവർത്തകൻ സി.ഒ.ടി നസീർ.
പാർട്ടിയുമായി അകന്നിരുന്ന തന്നെ തകർക്കാൻ പലവിധേനയും സിപിഎം ശ്രമിച്ചുവെന്നും നസീർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വച്ച് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി മുൻ അംഗവും തലശ്ശേരി നഗരസഭ മുൻ അംഗവുമായ സി.ഒ.ടി. നസീറിനെ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജെ. വിമൽ കഴിഞ്ഞ ദിവസം കുറ്റമുക്തനാക്കിയിരുന്നു.
കേസിൽ ഉൾപ്പെടുകയും പാർട്ടിയിൽ നിന്ന് അകലുകയും ചെയ്ത തന്നെ ഇല്ലാതാക്കാനുള്ള എല്ലാ നീക്കവും സിപിഎം നടത്തിയെന്നു നസീർ പറഞ്ഞു. കുടുംബത്തേയും കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചു. കേസിൽ ഉൾപ്പെടുത്തി പ്രതിച്ഛായ തകർക്കാനാണ് സിപിഎം ശ്രമിച്ചത്.
ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിലുള്ള ഉത്തരവാദിത്തം വച്ചാണ് അന്ന് ഉമ്മൻ ചാണ്ടിക്കെതിരായ പ്രതിഷേധത്തിന് പോയത്. സിപിഎം നേതാക്കളുടെ പ്രസംഗത്തിന്റെ ഫലമായാണ് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞത്.
രാഷ്ട്രീയത്തിൽ ഇനി സജീവമാകും. ഒരു പാർട്ടിയിൽ ചേരുന്നതിനു ചർച്ച നടത്തിയിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സി.ഒ.ടി. നസീർ പറഞ്ഞു.
2013 ഒക്ടോബർ 27ന് ഉച്ചയ്ക്ക് 2.30ന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ സംസ്ഥാന പൊലീസ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടിയെ സോളർ പ്രതിഷേധത്തിന്റെ ഭാഗമായാണ് തടഞ്ഞത്. കല്ലേറിൽ ഉമ്മൻ ചാണ്ടിയുടെ നെഞ്ചിൽ പരുക്കേറ്റു.
കേസിൽ കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി നസീറിനെ 2 വർഷം കഠിന തടവിനും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിയത്. കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരായ ചാലാട്ടെ സി.ദീപക്കിന്റെയും ചെറുകുന്നിലെ ബിജു പറമ്പത്തിന്റെയും ശിക്ഷ ഇളവുചെയ്യുകയും ചെയ്തു.
Content Highlight: Former CPM activist COT Nazir attempts to stone Oommen Chandy to death




































