കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു.
അനീഷിന്റെ കുടുംബം പറയുന്നു ആർക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോൺഗ്രസ് പറയുന്നത് ഈ പ്രശ്നത്തിൽ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത് ഇരിക്കുന്ന വി ഡി സതീശന് ഇക്കാര്യം എങ്ങനെ അറിയാം. കളക്ടർക്ക് ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിമിതി ഉണ്ടാകുമെന്ന് ഇപി ജയരാജൻ പറഞ്ഞു.
രാഷ്ട്രീയപരമായി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നായിക്കും. സിപിഐഎമ്മിന് അങ്ങനെ ഇടപെടേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇപി ജയരാജൻ പറഞ്ഞു. എസ്‌ഐആർ യഥാർത്ഥത്തിൽ ബിജെപിക്ക് അനുകൂലമായി വോട്ടർപട്ടിക മാറ്റിതീർക്കാനാണ് ഇപ്പോഴത്തെ നടപടികളെന്ന് അദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് തെറ്റായി പ്രവർത്തിക്കുന്നു. ഇത് പ്രതിഷേധാർഹമാണെന്ന് അദേഹം പറഞ്ഞു.
എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർക്ക് അമിത സമ്മർദമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. അവർക്കുമേൽ ഭാരം അടിച്ചേൽപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തിലെ എസ്‌ഐആർ നടപടികൾ മാറ്റവെക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവെക്കാൻ തയാറാകുന്നില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.
Content Highlight: BLO suicide incident Congress is spreading nonsense EP Jayarajan



































