---
title: "പൊലീസ് സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു; ശരീരഭാ​ഗങ്ങൾ 300 അടി അകലെ വരെ, ജമ്മു കശ്മീരിലെ സ്ഫോടനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്"
english_title: "cctv shows module explosives exploded inside nowgam police station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326004/cctv-shows-module-explosives-exploded-inside-nowgam-police-station"
published_at: "2025-11-15T10:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69180492286c9_jammu_kashmir.jpg"
keywords: []
---

# പൊലീസ് സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നു; ശരീരഭാ​ഗങ്ങൾ 300 അടി അകലെ വരെ, ജമ്മു കശ്മീരിലെ സ്ഫോടനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **ശ്രീന​ഗർ: ( **[www.truevisionnews.com]** ) **ജമ്മു കശ്മീരിലെ നൗ​ഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഉ​ഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള ഭീകരരിൽനിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതാണ് ഇവിടെ.

## Article Content

**ശ്രീന​ഗർ: ( **[www.truevisionnews.com]** ) **ജമ്മു കശ്മീരിലെ നൗ​ഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഉ​ഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള ഭീകരരിൽനിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതാണ് ഇവിടെ.

വലിയ ശബ്ദത്തോടെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയും പൊലീസ് സ്റ്റേഷനും പരിസരത്തുണ്ടായ വാഹനങ്ങൾ കത്തിയമരുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് 300 അടി അകലെ വരെ അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി.

വെള്ളി രാത്രി 11.30ഓടെയാണ് സംഭവം. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മുമ്പ് ഹരിയാന ഫരീദാബാദിൽനിന്ന് പിടിച്ചെടുത്ത 360 കിലോ സ്‌ഫോടകവസ്തുക്കളുടെ സാമ്പിൾ ഫോറൻസിക്, പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നതിനിടെയായിരുന്നു ദുരന്തം. വലിയ സ്ഫോടനത്തിന് ശേഷം ചെറിയ സ്ഫോടനങ്ങളുമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.

സ്ഫോടനത്തിൽ ഇതുവരെ പൊലീസ് ഉദ്യോ​ഗസ്ഥരുടേതടക്കം ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു. 27 പേർക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്‌. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകൾ ന‍ൗഗാമിൽ ഒക്‌ടോബർ 19ന്‌ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ്‌ ഫരീദാബാദിൽനിന്ന് സ്‌ഫോടകവസ്‌തു നിർമാണ സാമഗ്രികളും ആയുധവും പിടികൂടിയത്. നൗഗാം പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

> പോസ്റ്റർ ഒട്ടിച്ച ആദിൽ അഹമ്മദ്‌ റാത്തറിനെ ഒക്ടോബർ 27ന് ജമ്മുകശ്മീർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി സ്ഫോടനം നടത്തിയ "വൈറ്റ്കോളർ ഭീകരസംഘ'ത്തെക്കുറിച്ച് വിവരം ലഭിക്കുന്നത് ഇയാളിൽനിന്നാണ്. തുടർന്ന് ഫരീദാബാദ് അൽഫലാ സർവകലാശാലയിലെ ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. ഷഹീൻ സൈദ് എന്നിവരെ അറസ്റ്റ് ചെയ്തു.

മുസമ്മിൽ വാടകയ്ക്ക് എടുത്ത വീട്ടിൽനിന്നാണ് 360 കിലോ സ്-േഫാടക വസ്‌തു കണ്ടെടുത്തത്. ഇതിൽ എത്ര കിലോയാണ്‌ ന‍ൗഗാം പൊലീസ്‌ സ്‌-റ്റേഷനിൽ സൂക്ഷിച്ചത്‌ എന്ന്‌ വ്യക്തമല്ല. ഈ സംഘത്തിൽപ്പെട്ട പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326004/cctv-shows-module-explosives-exploded-inside-nowgam-police-station)