കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ ഒടുവള്ളി രാജീവ് ദശലക്ഷം ഉന്നതിയിൽ ഒറ്റയ്ക്ക് താമസിച്ച മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ മുറിയിൽ കെ.കെ.ശശിയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിൽ നായകൾ കടിച്ച പാടുകളും ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
മരണകാരണം വ്യക്തമായിട്ടില്ല. ചുറ്റും വീടുകളും ആൾക്കാരും ഉണ്ടായിരുന്നെങ്കിലും ശശി മരിച്ചുകിടന്നത് ആരും അറിഞ്ഞില്ല. 27 വർഷം മുൻപാണ് രാജീവും കുടുംബവും ദശലക്ഷം ഉന്നതിയിൽ താമസം തുടങ്ങിയത്. മൂന്നു സഹോദരന്മാർ ഉണ്ടായിരുന്നെങ്കിലും ശശി മാതാപിതാക്കളോടൊപ്പം മാറിയാണ് താമസിച്ചിരുന്നത്.
പിതാവ് രാമൻ ഇവിടെ താമസം തുടങ്ങി അധികനാൾ കഴിയുന്നതിനു മുൻപ് മരിച്ചു. ശശിയുടെ രണ്ട് സഹോദരന്മാർ ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചു. 6 വർഷം മുൻപ് മാതാവ് ഗൗരി മരിച്ചതിനുശേഷം ശശി ഒറ്റയ്ക്കായിരുന്നു. പുറമേ നിന്നുള്ളവർ നല്‍കുന്ന ഭക്ഷണം ശശി വാങ്ങിയിരുന്നില്ല. ആരുമായും അടുപ്പം കാണിക്കാറുമില്ല. ജോലിയും ചെയ്തിരുന്നില്ല.
സഹോദരപുത്രൻ രമേശൻ ആയിരുന്നു ശശിയെ സാമ്പത്തികമായി സഹായിച്ചിരുന്നത്. അതേസമയം പഞ്ചായത്തിൽനിന്ന് യാതൊരുവിധ സഹായവും ലഭിക്കാറില്ലായിരുന്നെന്ന് ശശിയുടെ ജ്യേഷ്ഠത്തി ശാരദ പറഞ്ഞു. കിടക്കാൻ കട്ടിൽ വാങ്ങിനൽകിയത് രമേശനായിരുന്നു. വീട് ജീർണാവസ്ഥയിലായിട്ടും പുനർനിർമിക്കാൻ കഴിഞ്ഞില്ലെന്നും ശാരദ പറഞ്ഞു.
Content Highlight: middle aged man found dead in kannur



































