തൃശൂർ: ( www.truevisionnews.com) വിദ്യാർത്ഥിയുടെ രക്ഷിതാവ് സ്കൂളിൽ അതിക്രമിച്ച് കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് റൂറൽ എസ് പി ബി കൃഷ്ണ കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പോഴങ്കാവ് സെൻ്റ് ജോർജ് മിക്സഡ് എൽ പി സ്കൂളിലെ അധ്യാപകനായ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദ്ദിച്ചത്.
സംഭവം നടന്നത് തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയാണ്. അറസ്റ്റിലായ ധനേഷിൻ്റെ മകൻ ഇതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അധ്യാപകനെ മർദ്ദിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച്ച സ്കൂളിൽ എത്തിയ കുട്ടി അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്‌കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടിൽ ചെന്ന് സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.
വൈകീട്ട് സ്‌കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്‍റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു. കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷെന്ന് പൊലീസ് വ്യക്തമാക്കി. അധ്യാപകനെ ആക്രമിച്ചതിന് ശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlight: Parent arrested for assaulting teacher




































