---
title: "Delhi Red Fort Blast: നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ; കാർ അവസാനമെത്തിയത് ഉമർ മുഹമ്മദിലേക്ക്, നടന്നത് ചാവേറാക്രമണം? സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "Delhi blast, Delhi Red Fort bomb blast, CCTV footage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325381/delhi-blast-delhi-red-fort-bomb-blast-cctv-footage"
published_at: "2025-11-11T10:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912c0e3f1c16_delhicar.jpg"
keywords: []
---

# Delhi Red Fort Blast: നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവർ; കാർ അവസാനമെത്തിയത് ഉമർ മുഹമ്മദിലേക്ക്, നടന്നത് ചാവേറാക്രമണം? സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനത്തിൽ തകർന്ന കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദെന്ന് പൊലീസ് നിഗമനം. കാർ ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും കറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 

## Article Content

**ന്യൂഡൽഹി: **ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനത്തിൽ തകർന്ന കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദെന്ന് പൊലീസ് നിഗമനം. കാർ ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും കറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 

ജനത്തിരക്കേറിയ വൈകുന്നേരം ഈ വാഹനം ആൾക്കൂട്ടങ്ങൾക്കിടയിലുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്‌ഫോടനം നടന്നത് വൈകിട്ട് 6.52നാണ്. എന്നാൽ ഇതിന് മുൻപായി മൂന്ന് മണിക്കൂറോളം കാർ ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ടിരുന്നു. കോട്ടയ്ക്ക് സമീപത്തെ സുനേരി മസ്ജിദിന് സമീപമായിരുന്നു വാഹനം പാർക്ക് ചെയ്തത്. വൈകിട്ട് 3.19ന് പാർക്കിങ്ങിൽ വാഹനം എത്തുന്നതും സ്‌ഫോടനത്തിന് മിനിട്ടുകൾക്ക് മുൻപായി 6.40 ന് തിരിച്ചുപോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

തുടക്കത്തിൽ കാർ ഓടിച്ചിരുന്ന വ്യക്തിയുടെ മുഖം കാണാനാകുന്നുണ്ടെങ്കിലും പിന്നീട് ഇയാൾ മാസ്‌ക് ധരിച്ച നിലയിലായിരുന്നു. HR26CE7674 എന്ന് നമ്പറിലുള്ള ഹ്യുണ്ടായ് ഐ 20 വാഹനമാണിത്. പാർക്കിങ്ങിലേക്ക് വാഹനം വരുമ്പോവും തിരിച്ച് പോകുമ്പോഴും വാഹനത്തിൽ ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ ടോൾ പ്ലാസകളിൽനിന്നടക്കം നൂറോളം സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചിട്ടുള്ളത്.

ചെങ്കോട്ടയ്ക്ക് സമീപത്തെ മെട്രോ സ്റ്റേഷന്റെ നമ്പർ ഒന്ന് ഗേറ്റിന് സമീപമുള്ള സിഗ്നലിലെത്തിയ കാർ യു ടേൺ എടുക്കുന്നതിന് മുൻപായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് ആണെങ്കിൽ സ്ഫോടനത്തിൽ ഇയാൾ മരിച്ചിരിക്കാം എന്നും പൊലീസ് കരുതുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ കാറിൽ നിന്ന് ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ലക്ഷ്യമിടുന്നുണ്ട്.

പൊട്ടിത്തെറിച്ച കാറിന്റെ ഉടമസ്ഥാവകാശം പലതവണ മാറിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കാറിന്റെ യഥാർത്ഥ ഉടമ തിങ്കളാഴ്ച രാത്രിയിൽ അറസ്റ്റിലായ മുഹമ്മദ് സൽമാൻ ആണ്. ഇയാൾ കാർ പിന്നീട് ഓഖ്ല സ്വദേശി ദേവേന്ദ്രയ്ക്ക് കൈമാറി. 2025 മാർച്ചിലായിരുന്നു ഇത്.

ദേവേന്ദ്രയിൽ നിന്ന് കാർ പിന്നീട് ഹരിയാന സ്വദേശി നദീമിലേക്ക് എത്തി. നദീം ഫരീദാബാദിലെ റോയൽ കാർ സോൺ എന്ന യൂസ്ഡ് കാർ ഡീലർ സ്ഥാപനത്തിന് വിറ്റു. ഈ സ്ഥാപനത്തിൽ നിന്നാണ് പുൽവാമ സ്വദേശിയായ താരിഖ് കാർ വാങ്ങിയത്. ഇത് പിന്നീട് പുൽവാമ സ്വദേശി തന്നെയായ ഡോ. ഉമർ മുഹമ്മദിലേക്ക് എത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായിട്ടുള്ളത്. ആറെണ്ണം ഇനിയും തിരിച്ചറിയേണ്ടതുണ്ട്. ഇതിനായി ഡിഎൻഎ പരിശോധനയടക്കം നടത്തും. ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്‌ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്‌ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു.

പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരാള്‍ കൂടി മരിച്ചു. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325381/delhi-blast-delhi-red-fort-bomb-blast-cctv-footage)