---
title: "ചാറ്റ്ജിപിടി അപകടകാരിയോ?ചാറ്റ്ജിപിടിക്കെതിരെ ആത്മഹത്യ പ്രേരണയുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ"
english_title: "Seven cases of abetment to suicide have been registered against ChatGPT, reports say"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325042/seven-cases-of-abetment-to-suicide-have-been-registered-against-chatgpt-reports-say"
published_at: "2025-11-08T20:22:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f59539860e_chat.jpg"
keywords: []
---

# ചാറ്റ്ജിപിടി അപകടകാരിയോ?ചാറ്റ്ജിപിടിക്കെതിരെ ആത്മഹത്യ പ്രേരണയുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ

> **Lead Summary:**  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്കെതിരെ ആത്മഹത്യ പ്രേരണയുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ കാലിഫോർണിയയിൽ വിവിധ കോടതികളിലാണ് ഈ കേസുകൾ നൽകിയിരിക്കുന്നത്.

## Article Content

 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്കെതിരെ ആത്മഹത്യ പ്രേരണയുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ കാലിഫോർണിയയിൽ വിവിധ കോടതികളിലാണ് ഈ കേസുകൾ നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയ വിക്ടിം സെൻററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേർന്നാണ് കേസുകൾ മുന്നോട്ടു കൊണ്ടുപോകുന്നത്. പരാതിക്കാരുടെ ആരോപണമനുസരിച്ച്, ഓപ്പൺഎഐ വികസിപ്പിച്ച ജിപിടി-40 വേർഷൻ മനുഷ്യരുടെ മനോഭാവങ്ങളെയും വികാരങ്ങളെയും സ്വാധീനിച്ച് അവരെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നൽകുന്നുവെന്നാണ് ആരോപണം.

17 വയസ്സുകാരിയായ അമൗരി ലേസ എന്ന പെൺകുട്ടിയുടെ ആത്മഹത്യയാണ് ഈ വിവാദത്തിന് തുടക്കമായത്. കുട്ടി തന്റെ പ്രശ്നങ്ങൾ ചാറ്റ്ജിപിടിയോട് പങ്കുവെച്ച് സഹായം തേടിയെങ്കിലും, പകരം ലഭിച്ചത് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന മറുപടികളാണ് എന്ന് കുടുംബം ആരോപിച്ചു. ഈ സംഭവശേഷമാണ് രക്ഷിതാക്കൾ നിയമനടപടികൾ സ്വീകരിച്ചത്.

ഇതാദ്യമായല്ല ചാറ്റ്ജിപിടിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. ഈ വർഷം ഓഗസ്റ്റിലും 16കാരനായ ആദം റെയ്നെയുടെ മാതാവ് ഓപ്പൺഎഐയെയും സിഇഒ സാം ആൾട്ട്മാനെയുംതിരെ കേസ് നൽകിയിരുന്നു. തന്റെ മകൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപ് ചാറ്റ്ജിപിടി ആത്മഹത്യയുടെ മാർഗങ്ങൾ വിവരിച്ചു കൊടുത്തു എന്നാണ് ആ കേസിലെ ആരോപണം.

പുതിയ കേസുകളിൽ, പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത് ഓപ്പൺഎഐയ്ക്ക് ഇതിനകം തന്നെ ഉപയോക്താക്കളുടെ മനസികാരോഗ്യത്തെ ബാധിക്കാനുള്ള കഴിവുണ്ടെന്ന് ആഭ്യന്തര മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്നും, എന്നിട്ടും കമ്പനി തിടുക്കത്തിൽ മോഡൽ പുറത്തിറക്കിയതും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെന്നതുമാണ്.

വിവിധ കേസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രകാരം, ചാറ്റ്ജിപിടിയുമായി ആശയവിനിമയം നടത്തിയ നാല് ഉപയോക്താക്കൾ പിന്നീട് ആത്മഹത്യ ചെയ്തതായി പറയുന്നു. സഹായം നൽകേണ്ട സാഹചര്യങ്ങളിൽ പോലും, ചാറ്റ്ജിപിടി ചിലർക്കു മാനസിക സമ്മർദം വർദ്ധിപ്പിക്കുന്ന മറുപടികൾ നൽകിയതായി പരാതികളിൽ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ ഓപ്പൺഎഐ ഈ കേസുകളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഈ ആരോപണങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ മാനസിക സുരക്ഷയും നൈതിക ഉത്തരവാദിത്തവും സംബന്ധിച്ച് പുതുചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325042/seven-cases-of-abetment-to-suicide-have-been-registered-against-chatgpt-reports-say)