കാസർഗോഡ് : ( www.truevisionnews.com) ചായ്യോത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് സ്ഫോടക വസ്തുവെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ചായ്യോം നരിമാളം ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബിന് സമാനമായ വസ്തു ലഭിച്ചത്.
സ്വകാര്യ വ്യക്തിയുടെ പറമ്പ് പ്ലോട്ട് തിരിച്ച് കല്ലുകെട്ടുകയായിരുന്ന ജോലിക്കാരാണ് സ്റ്റീൽ അടപ്പും തിരിയുമുള്ള ഐസ്ക്രീം ബോൾ കണ്ടെത്തിയത്. ഐസ്ക്രീം ബോംബെന്ന് സംശയിച്ച് നീലേശ്വരം പോലീസിനെ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കാസർകോട് ഡോഗ് സ്ക്വാഡും ഫോറൻസിക്ക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബല്ലെന്നും സാധാരണ പടക്കത്തിൻ്റെ മരുന്നുകളാണ് ഐസ്ക്രീം ബോട്ടിലിൽ ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ച മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിളക്കിയപ്പോഴാണ് ഐസ്ക്രീം ബോൾ പുറത്തു വന്നതെന്നാണ് കരുതുന്നത്.
Content Highlight: Kasaragod, Nileshwaram, Ice Cream Bombay, Inspection, Police, Dog Squad, Forensic




































