കണ്ണൂര്‍: ( www.truevisionnews.com ) പേരിയ നെടുംപൊയിൽ ചുരത്തിൽ കാറിലിടിച്ച് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ -വയനാട് റോഡിലെ പേരിയ- നെടുംപൊയിൽ ചുരത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ ട്രാവലറിലുണ്ടായിരുന്ന 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍- പാൽചുരം റോഡിൽ ഗതാഗത നിയന്ത്രണമുള്ളതിനാൽ നെടുംപൊയിൽ ചുരത്തിൽ തിരക്ക് കൂടിയിരുന്നു. കൊക്കയിലേക്ക് മറിഞ്ഞ ലോറി പുറത്തെടുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനിടെയാണ് അപകടമുണ്ടായത്. ചുരം റോഡിൽ 28ാം മൈൽ സെമിനാറി വില്ലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വയനാട്ടിലേക്ക് പോവുകായിരുന്ന കാറും എതിരെ വരുകയായിരുന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ട്രാവലര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ കണ്ണൂർ പയ്യാമ്പലം തീരത്ത് തിരയിൽ പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. കർണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ബാംഗ്ലൂരിൽ നിന്നുള്ള ഡോക്ടർമാരടങ്ങിയ എട്ടംഗ സംഘമാണ് 12 മണിയോടെ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മൂന്നുപേർ തിരയിൽ പെടുകയായിരുന്നു. അപകടമേഖലയായിരുന്നിട്ട് പോലും ജാഗ്രത കൂടാതെ കടലിലിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ട് പേരെ കരക്കടുപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൂന്നാമത്തയാളുടെ മൃതദേഹം തിരച്ചലിനിടെ കണ്ടെത്തുകയായിരുന്നു . അപകടങ്ങൾ പതിവായ മേഖലയിലാണ് ഇവർ കുളിക്കാനിറങ്ങിയത്. അപകട സാധ്യത മുൻനിർത്തി കടലിലിറങ്ങരുതെന്ന മുന്നറിയിപ്പിനെ അവഗണിച്ചെന്ന് നാട്ടുകാർ പറഞ്ഞു.
Content Highlight: Several injured after traveler hits car at Nedumpoyil pass in Kannur




































