ആലപ്പുഴ: ( www.truevisionnews.com) ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം കഞ്ചാവ് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത യുവാവിനെ ആലപ്പുഴയിൽ വെച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ആലപ്പുഴ നോർത്ത് പൊലീസും ചേർന്ന് പിടികൂടി. ആറാട്ടുവഴി ഫാത്തിമ ഗാർഡൻസിൽ സിയാദ് ഷിഹാബുദ്ദീൻ (33) ആണ് അറസ്റ്റിലായത്.
കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വീടിനോട് ചേർന്ന് സ്റ്റെയർ കേസിന് താഴെ 60 സെന്റി മീറ്റർ നീളത്തിൽ വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാൾ ഗൾഫിൽ നിന്ന് വന്നതിന് ശേഷം ധാരാളം ചെറുപ്പക്കാർ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. ഇവർ ഇവിടെ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സിയാദിനെ നിരീക്ഷിച്ചു വരികയായിരുന്നു.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ബി യുടെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി ബിജു വി നായരുടെ നേതൃത്വത്തിൽ ഐഎസ്എച്ച്ഓ എംകെ രാജേഷ്, എസ്ഐമാരായ ദേവിക, നിധിൻ, ജിഎസ്ഐ അനിൽകുമാർ, എഎസ്ഐ രശ്മി, സിപിഓമാരായ മഹേഷ്, ബിനോയി, ജയേഷ് എന്നിവരാണ് പ്രതിയെയും കഞ്ചാവ് ചെടിയും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
Content Highlight: Man returns home from Gulf on vacation later starts growing cannabis at home finally busted by police




































