കുമ്പള(കാസർഗോഡ്): ( www.truevisionnews.com ) കാസർഗോഡ് കുമ്പളയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ പ്രസവിച്ചശേഷം മറ്റൊരു കുടുംബത്തിന് കൈമാറിയ ഞെട്ടിക്കുന്ന സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ കണ്ടെത്തി ശിശുക്ഷേമ സമിതിക്ക് കൈമാറി.
മംഗളൂരുവിലെ ആശുപത്രിയിൽ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പിന്നീട് യുവതിയുടെ വീട്ടിൽ ആരോഗ്യപ്രവർത്തക എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം പുറത്തറിയുന്നത്. ആരോഗ്യപ്രവർത്തക കുഞ്ഞിനെ അന്വേഷിച്ചപ്പോൾ ആദ്യം മരിച്ചുവെന്നായിരുന്നു മാതാവിന്റെ മറുപടി.
സംശയം തോന്നിയ ആരോഗ്യപ്രവർത്തക കുറച്ചു ദിവസത്തിനുശേഷം വീണ്ടും അന്വേഷിക്കാൻ എത്തിയപ്പോൾ യുവതി താമസം മാറിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് യുവതി വീണ്ടും തിരിച്ചെത്തിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തക വീണ്ടും അന്വേഷിച്ചു. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
തുടക്കത്തിൽ, ഒരാളിൽ നിന്ന് പണം പലിശയ്ക്കായി വാങ്ങിയെന്നും അവർക്ക് കുഞ്ഞിനെ നൽകിയെന്നുമായിരുന്നു യുവതിയുടെ മറുപടി. പിന്നീട് ഇത് മാറ്റിപ്പറയുകയും ചെയ്തു. ആരോഗ്യപ്രവർത്തക നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുമ്പള പഞ്ചായത്ത് അധികൃതരും സാമൂഹികാരോഗ്യകേന്ദ്രം അധികൃതരും ചേർന്ന് പോലീസിലും ശിശുക്ഷേമ സമിതിയിലും വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നീർച്ചാലിലെ ഒരു വീട്ടിൽനിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.
എന്നാൽ, കുഞ്ഞിനെ കൈപ്പറ്റിയ നീർച്ചാലിലെ സ്ത്രീയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. കുഞ്ഞിനെ പണത്തിനായി വിറ്റതല്ലെന്നും പോറ്റാനായി തന്നെ ഏൽപ്പിച്ചതാണെന്നുമാണ് അവർ പോലീസിനോട് പറഞ്ഞത്. ആദ്യ ഭർത്താവ് മരിച്ചശേഷം ഭാര്യയും മക്കളുമുള്ള മറ്റൊരാളെ കുഞ്ഞിന്റെ അമ്മ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുണ്ടായതാണ് കൈമാറ്റം ചെയ്യപ്പെട്ട കുഞ്ഞെന്നാണ് പ്രാഥമിക വിവരം. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Police rescue a six month old baby in Kumbala who was handed over to another family Police recover the baby and begin investigation




































