തൃശൂർ: ( www.truevisionnews.com ) ലോൺ ശരിയാക്കി തരാമെന്ന വ്യാജവാഗ്ദാനം നൽകി 66,560 രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് അത്തോളി മാലതി നഗർ സ്വദേശി അബ്ദുൾ റസാഖ് (60) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായത്.
മതിലകം പാപ്പിനിവട്ടം സ്വദേശിയെ പറ്റിച്ച് പണം തട്ടിയ കേസിലാണ് നടപടി. മുംബൈ സ്വദേശിയിൽ നിന്നും രണ്ട് കോടി രൂപ വായ്‌പ ശരിയാക്കി തരാമെന്നാണ് പ്രതി മതിലകം സ്വദേശിക്ക് നൽകിയ വാഗ്‌ദാനം. പിന്നീട് 2025 ജൂലൈ 5 മുതൽ പല തവണകളായി 66560 രൂപ പ്രതി കൈപ്പറ്റി. എന്നാൽ വായ്‌പ ശരിയാക്കി നൽകുകയോ കൈപ്പറ്റിയ പണം തിരികെ നൽകുയോ ചെയ്‌തില്ല.
ഇതോടെ പ്രതിക്കെതിരെ പൊലീസിൽ മതിലകം സ്വദേശി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്ന് അബ്ദുൾ റസാഖിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം.കെ, സബ് ഇൻസ്പെക്ടർമാരായ അജയ്, വിശാഖ്, എഎസ്ഐ വഹാബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlight: Kozhikode native arrested for extorting Rs. 66,560 on false promise



































