---
title: "'തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കി, വലിയ ദുരന്തം ഉണ്ടായേനെ'; ആക്രമണത്തിന് പിന്നിൽ പൊലീസിനെ പേടിയില്ലാത്ത സംഘമെന്ന് ഉടമ"
english_title: "thamarassery fresh cut owner respond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321919/thamarassery-fresh-cut-owner-respond"
published_at: "2025-10-22T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8985256de3_WhatsApp_Image_2025-10-22_at_2.09.35_PM.jpeg"
keywords: []
---

# 'തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കി, വലിയ ദുരന്തം ഉണ്ടായേനെ'; ആക്രമണത്തിന് പിന്നിൽ പൊലീസിനെ പേടിയില്ലാത്ത സംഘമെന്ന് ഉടമ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ഉടമ കെ സുജീഷ്. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നിൽ വലിയ ആസൂത്രണം നടന്നെന്നുമാണ് പ്രതികരണം.പൊലീസിനെ പേടിയില്ലാത്ത ഒരു സംഘം ആണ് തീയിട്ടത്. തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കി.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ഉടമ കെ സുജീഷ്. നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നിൽ വലിയ ആസൂത്രണം നടന്നെന്നുമാണ് പ്രതികരണം.പൊലീസിനെ പേടിയില്ലാത്ത ഒരു സംഘം ആണ് തീയിട്ടത്. തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കി.

കോഴിയറവ് മാലിന്യം വേവിക്കുന്ന മൂന്ന് കുക്കറുകൾ തകർക്കാൻ ആയിരുന്നു ശ്രമം. കുക്കർ പൊട്ടിത്തെറിച്ചിരുന്നു എങ്കിൽ വലിയ ദുരന്തം ഉണ്ടായേനെ. നിയമം അനുസരിച്ചു മാത്രമേ പ്ലാന്റ് പ്രവർത്തിച്ചിട്ടുള്ളു എന്നും സുജീഷ് പ്രതികരിച്ചു. അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നിട്ടുണ്ട്.

മുഖം മറച്ചാണ് ആക്രമികൾ സ്ഥലത്തെത്തിയത്. ഭീതിപെടുത്തുന്ന ആക്രമണമാണ് നടന്നതെന്ന് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികൾ പറഞ്ഞു. പെട്രോളുമായി എത്തിയ അക്രമികൾ വാഹനങ്ങൾക്ക് തീ ഇടുകയും ഫാക്ടറി കത്തിക്കുകകയും ചെയ്തു. തൊഴിലാളികളെയും ജീവനക്കാർ ആക്രമിച്ചെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് കടത്തിവിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.

ആക്രമണത്തില്‍ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്‍റും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത്‌ കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരതിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321919/thamarassery-fresh-cut-owner-respond)