കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ ജില്ലയിലെ രാഷ്ട്രീയക്കാർക്ക് ചില ധാർഷ്ഠ്യമുണ്ടെന്നും അത് ഇവിടെ കാണിക്കരുതെന്നും തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്. ധൻരാജ് വധക്കേസ് വിചാരണയ്ക്കിടെയായിരുന്നു ജഡ്ജിയുടെ പരാമർശം. പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപഴ്സൻ ജ്യോതി, കോടതി വരാന്തയിൽനിന്ന് വിചാരണയുടെ വീഡിയോ എടുക്കുന്നത് ജഡ്ജിയുടെ ശ്രദ്ധയിൽപെട്ടു. ഉടൻ ഫോൺ പിടിച്ചെടുക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.
പിന്നീട് ഉച്ചകഴിഞ്ഞ് കോടതി ചേർന്നപ്പോഴാണ് ജഡ്ജി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. ‘‘നിങ്ങൾ സാധാരണ രാഷ്ട്രീയ പ്രവർത്തകയല്ല, നഗരസഭാ വൈസ് ചെയർപഴ്സൻ ആയ വ്യക്തിയാണെന്നാണ് അറിയുന്നത്. ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുതെന്നും ജഡ്ജി പറഞ്ഞു. തുടർന്ന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിക്കുകയായിരുന്നു.
സിപിഎം പ്രവർത്തകനായിരുന്ന ധൻരാജിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കിടെ പ്രതികളെ ധൻരാജിന്റെ ഭാര്യ തിരിച്ചറിയുന്നതിനിടെയാണ് ജ്യോതി വിഡിയോ എടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ട ജഡ്ജി ഉടൻ ഫോൺ പിടിച്ചുവാങ്ങാൻ നിർദേശിക്കുകയായിരുന്നു. ഫോൺ പരിശോധിച്ചപ്പോൾ ഇതിൽ ദൃശ്യങ്ങൾ കണ്ടെത്തി.
മുമ്പും ഇതേ കേസിന്റെ വിചാരണ സമയത്ത് സിപിഎം നേതാവ് വിഡിയോ എടുത്ത സംഭവമുണ്ടായിരുന്നു. അന്ന് കോടതി താക്കീത് ചെയ്തു വിടുകയായിരുന്നു. 2016ലാണ് കണ്ണൂർ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി.വി.ധൻരാജിനെ (38) വെട്ടിക്കൊന്നത്. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് പ്രതികൾ.
Content Highlight: thaliparamba judge slams political arrogance over court video recording




































