'ഇതിനെല്ലാം പിന്നിൽ ദേവസ്വം ബോർഡിലെ സിപിഎം ഗ്യാങ്, ഇത്തവണ അയ്യപ്പന്റെ തങ്കവിഗ്രഹം കൊണ്ടുപോകാനായിരുന്നു പദ്ധതി' - വി.ഡി. സതീശൻ


2025-10-14T15:59:00

കാഞ്ഞങ്ങാട് : (truevisionnews.com) ശബരിമലയിൽ ഇത്തവണ ഉണ്ണികൃഷ്ണൻ പോറ്റി വന്നിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം അടിച്ചുകൊണ്ടു പോകുമായിരുന്നെന്നും അതിന് അയ്യപ്പൻ സമ്മതിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തങ്കവിഗ്രഹം ഉൾപ്പെടെ ശബരിമലയിൽ എന്തൊക്കെ ബാക്കിയുണ്ട് അതെല്ലാം അടിച്ചുകൊണ്ടുപോകാനുള്ള നീക്കമായിരുന്നു നടത്തിയത്. കോടതി ചികഞ്ഞു നോക്കിയപ്പോഴാണ് കള്ളക്കഥയെല്ലാം പുറത്തുവന്നത്. 2019ലെ സ്വർണം പൂശലിൽ വൻതോതിൽ സ്വർണം അടിച്ചുമാറ്റിയതുകൊണ്ടാണ് 2025 ആയപ്പോഴേക്കും വീണ്ടും സ്വർണം പൂശാൻ മോഹമുണ്ടായത്.

ആരോപണ വിധേയനായ ആൾക്ക് തന്നെ ദ്വാരപാലക ശിൽപങ്ങൾ നൽകണമെന്നും ദേവസ്വം ബോർഡ് നിർബന്ധം പിടിച്ചു. ഇത്തവണ അയ്യപ്പന്റെ തങ്കവിഗ്രഹം കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാൽ അത് അയ്യപ്പൻ സമ്മതിച്ചില്ല. ദേവസ്വം ബോർഡിലെ സിപിഎം ഗ്യാങ്ങാണ് ഇതിനെല്ലാം പിന്നിൽ. ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന കൊണ്ടുപോകാൻ നോക്കിയപ്പോൾ ഭക്തർ വളഞ്ഞു. ഇല്ലെങ്കിൽ ഏഴരപ്പൊന്നാനയും ഏതെങ്കിലും കോടീശ്വരന്റെ വീട്ടിൽ ഇരുന്നേനെ.

2019ൽ ശിൽപങ്ങൾക്ക് മങ്ങലേറ്റെന്ന് പറഞ്ഞ് അറ്റകുറ്റപ്പണിക്ക് തീരുമാനമെടുത്തു. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ അനുമതിയോടെയെ ഇത്തരം തീരുമാനം പാടുള്ളൂ. പ്രധാനപ്പെട്ട, വിലപ്പെട്ട വസ്തുക്കളുടെ അറ്റകുറ്റപ്പണി ശബരിമലയിൽ തന്നെ നടത്തുകയും വേണം.

ഇതെല്ലാം ലംഘിച്ചാണ് ശിൽപങ്ങൾ‌‌‌‌‌ കടത്തിയത്. കപ്പലിൽ തന്നെ കള്ളനുണ്ടെന്ന് ഹൈക്കോടതിക്കറിയാം. അതുകൊണ്ടാണ് അന്വേഷണ സമിതിയിലെ ഉന്നത ഉദ്യോഗസ്ഥൻ മുതൽ താഴെത്തട്ടിലെ ഉദ്യോഗസ്ഥനെ വരെ കോടതി നേരിട്ട് നിയമിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.



Content Highlight: sabarimala golden case The CPM gang in the Devaswom Board is behind all this - VDSatheesan

Next TV

Top Stories










adimage adimage