തൃശൂര്‍: (truevisionnews.com) ശബരിമലയിലെ സ്വർണപ്പാളി മോഷ്ടിച്ച് ചെമ്പ് പാളിയാക്കിയത് വിശ്വാസികളെ മുറിവേല്‍പ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. 'വിശ്വാസം സംരക്ഷിക്കാനുള്ള യാത്രയിലാണ് കോൺഗ്രസ്. അതിൽ കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പാണ്. അക്കാര്യത്തിൽ പൂർണവിശ്വാസമുണ്ടെന്നും' മുരളീധരന്‍ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അതിന്റെ വഴിക്ക് നടക്കും.വിശ്വാസം സംരക്ഷിക്കണമെന്ന അഭിപ്രായത്തിൽ കോൺഗ്രസ് ഉറച്ച് നിൽക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
സിബിഐ എല്ലാം തികഞ്ഞവരാണ് എന്ന് വിശ്വാസമില്ല. ഇപ്പോള്‍ നടക്കുന്നത് തട്ടിക്കൂട്ട് അന്വേഷണമാണ്.പ്രതിസ്ഥാനത്ത് നിൽക്കുന്നത് സംസ്ഥാന സർക്കാറാണ്. സർക്കാറിന്റെ കീഴിൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ അന്വേഷിക്കുമ്പോൾ സർക്കാർ അനുകൂലമായ റിപ്പോർട്ടേ നല്‍കൂവെന്നും മുരളീധരന്‍ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ഇന്നത്തെ ആൾദൈവത്തെ യുഡിഎഫ് കാലത്താണ് കീഴ്ശാന്തി സ്ഥാനത്ത് നിന്ന് ഇറക്കിവിടുന്നത്.ശാന്തിപ്പണി ചെയ്യാൻ ഒരു പരിജ്ഞാനവും ഇല്ലെന്ന് പറഞ്ഞാണ് തന്ത്രി ഇറക്കിവിട്ടത്.ദേവന്റെ സ്വത്ത് സംരക്ഷിക്കണം..അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: KMuraleedharan said that the theft of the gold plating at Sabarimala and its replacement with copper has hurt the believers.






























