മാവേലിക്കര :(www.truevisionnews.com) കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെഎസ്‌യു പ്രവർത്തകർ നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുത്തവർക്ക് മാസങ്ങൾക്കുശേഷം കൂട്ടപ്പിഴ. ഹെൽമറ്റ് ധരിക്കാതെ പ്രകടനം നടത്തിയ പ്രവർത്തകരെ കൊല്ലം കൊട്ടാരക്കരയിലെ എഐ ക്യാമറ കൃത്യമായി രേഖപ്പെടുത്തിയതാണ് തിരിച്ചടിയായത്.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി കെഎസ്‌യു പ്രവർത്തകർ ശാസ്താകോട്ടയിൽനിന്ന് പത്തനാപുരത്തേക്ക് സംഘടിപ്പിച്ച ബൈക്ക് റാലിയാണ് നിയമക്കുരുക്കിലായത്. റാലി ഗംഭീരമായി പൂർത്തിയാക്കുകയും കൊടിക്കുന്നിൽ സുരേഷ് വിജയിച്ച് ഡൽഹിയിലേക്ക് പോകുകയും ചെയ്തെങ്കിലും, നിയമനടപടികൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
റാലിയുടെ ഭാഗമായി പ്രവർത്തകർ ഹെൽമറ്റ് ഒഴിവാക്കുകയും പകരം തലയിൽ നീല റിബണുകൾ ധരിക്കുകയും ചെയ്തിരുന്നു. കൊട്ടാരക്കര പുത്തൂർമുക്കിലെ എഐ ക്യാമറ ഒറ്റ ക്ലിക്കിൽ പരമാവധി നേതാക്കളെയും പ്രവർത്തകരെയും ഒപ്പിയെടുത്തു. റാലിയിൽ ഏകദേശം 150 ഓളം ബൈക്കുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
മിക്ക ബൈക്കുകളിലുള്ളവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ചില വാഹനങ്ങളിൽ പുറകിലിരുന്നവർക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ലെന്നാണ് കെ.എസ്.യു നേതാക്കൾ പറയുന്നത്. ഇത്തരം ബൈക്കുകൾ തിരഞ്ഞുപിടിച്ച് നമ്പർപ്ലേറ്റ് സൂം ചെയ്ത് പിഴ ഈടാക്കിയതാണെന്നും ഇവർ ആരോപിക്കുന്നു.
Content Highlight: KSU bike rally caught on AI camera; Mass shooting surprises activists months later




































