---
title: "‘വൈഷ്ണവിക്ക് മറ്റൊരു ബന്ധമെന്ന് സംശയം, കൊലപ്പെടുത്തിയ ശേഷം പിതാവിനെ വിളിച്ചുവരുത്തി’; ദീക്ഷിതിന് എതിരെ കൊലക്കുറ്റം ചുമത്തി "
english_title: "details emerge in palakkad sreekrishnapuram murder investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320082/details-emerge-in-palakkad-sreekrishnapuram-murder-investigation"
published_at: "2025-10-11T20:23:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/68ea6fd629da3_1.jpg"
keywords: []
---

# ‘വൈഷ്ണവിക്ക് മറ്റൊരു ബന്ധമെന്ന് സംശയം, കൊലപ്പെടുത്തിയ ശേഷം പിതാവിനെ വിളിച്ചുവരുത്തി’; ദീക്ഷിതിന് എതിരെ കൊലക്കുറ്റം ചുമത്തി 

> **Lead Summary:** **പാലക്കാട്: ** ശ്രീകൃഷ്ണപുരത്ത് ഭാര്യ വൈഷ്ണവിയെ കൊലപ്പെടുത്തിയ ഭർ‌ത്താവ് ദീക്ഷിതിന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദീക്ഷിത് വൈഷ്ണവിയുടെ മുഖത്ത് ബെഡ്ഷീറ്റ് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കണ്ടെത്തൽ. ഒന്നരവർഷം മുൻപായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം.

## Article Content

**പാലക്കാട്: ** ശ്രീകൃഷ്ണപുരത്ത് ഭാര്യ വൈഷ്ണവിയെ കൊലപ്പെടുത്തിയ ഭർ‌ത്താവ് ദീക്ഷിതിന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദീക്ഷിത് വൈഷ്ണവിയുടെ മുഖത്ത് ബെഡ്ഷീറ്റ് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കണ്ടെത്തൽ. ഒന്നരവർഷം മുൻപായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം.

വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നുമാണ് പ്രതി മൊഴി നൽകിയതെന്നാണ് പൊലീസ് പറയുന്നത്.

നേരത്തേ, വീട്ടുകാർ ഇടപെട്ട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയെങ്കിലും വൈഷ്ണവി മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നത് ദീക്ഷിത് കണ്ടുവെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നുമാണ് വിവരം. കൊലപാതകത്തിനു ശേഷം വൈഷ്ണവി അവശനിലയിലെന്നു പറഞ്ഞ് പെരിന്തൽമണ്ണയിലുള്ള പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഉടൻ മാങ്ങോടുള്ള സ്വകാര്യ മെ‍‍‍ഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

വെള്ളിയാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേസിൽ ദീക്ഷിത് കുടുങ്ങിയത്. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്നായിരുന്നു വൈഷ്ണവിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്ന മരണകാരണം.

ഇതോടെ പൊലീസ് കൊലപാതകമെന്ന നിലയിൽ കേസ് അന്വേഷണം ആരംഭിച്ചു. ദീക്ഷിതിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒന്നര വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320082/details-emerge-in-palakkad-sreekrishnapuram-murder-investigation)