മട്ടന്നൂർ ( കണ്ണൂർ ): ( www.truevisionnews.com ) മട്ടന്നൂർ പോളിടെക്നിക് കോളജിൽ എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്.
നാമനിർദേശ പത്രിക നൽകുന്നത് തടയാൻ എസ്എഫ്ഐ നടത്തിയ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാൽ നിശ്ചിത സമയത്തിനു ശേഷമാണ് കെഎസ്‌യു പ്രവർത്തകർ നാമനിർദേശ പത്രിക നൽകാനെത്തിയതെന്ന് എസ്എഫ്ഐ പ്രവർത്തകരും ആരോപിച്ചു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, നേതാക്കളായ ജോയൽ തോമസ്, നന്ദജ് ബാബു എന്നിവരുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു പ്രവർത്തകരുടെ നാമനിർദേശ പത്രിക ശരത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ളവർ തട്ടിപ്പറിച്ചുവെന്നാണ് കെഎസ്‌യു പ്രവർത്തകർ ആരോപിക്കുന്നത്. സംഘർഷം ഉടലെടുത്തതോടെ പൊലീസ് ഇടപെടുകയായിരുന്നു.
തുടർന്ന് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലായി ഏറ്റുമുട്ടൽ. ‘എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ അടിക്കുന്നോ’ എന്ന് ചോദിച്ചുകൊണ്ടാണ് എസ്എഫ്ഐ പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞത്. സംഘർഷം രൂക്ഷമായതോടെ കോളജിന് പുറത്തുനിന്നു വന്നവരെ പൊലീസ് ഇടപെട്ട് ക്യാംപസിൽനിന്നു പുറത്താക്കി. കൂടുതൽ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
Content Highlight: SFI-KSU clash over nomination papers in Mattannur



































