കാസർകോട് : (truevisionnews.com) കാസർകോട് കടമ്പാറിൽ അധ്യാപികയും ഭർത്താവും ആത്മഹത്യ ചെയ്ത സംഭവത്തിൽ, അധ്യാപികയെ മർദ്ദിക്കുന്നുവെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്ത്. മൂന്നു സ്ത്രീകൾ സംസാരിക്കുന്നതും ഇതിൽ ഒരാളെ മർദ്ദിക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്.
മർദ്ദനമേൽക്കുന്നത് ആത്മഹത്യ ചെയ്ത അധ്യാപികയാണെന്നാണ് നാട്ടുകാർ പറയുന്നത്. കടമ്പാർ സ്കൂളിന് സമീപത്തെ ചെമ്പപദവിലെ പി.അജിത് കുമാർ (35), ഭാര്യ വോർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (28) എന്നിവരാണ് തിങ്കൾ വൈകിട്ട് വിഷം കഴിച്ചത്. ചൊവ്വ പുലർച്ചെ ഇവർ മരിച്ചു.
ഒരു വീടിനു സമീപത്ത് റോഡരികിൽ സ്കൂട്ടർ നിർത്തിയിട്ട് മൂന്ന് സ്ത്രീകൾ സംസാരിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ സ്കൂട്ടറിൽ ഇരിക്കുകയാണ്. നീല ചുരിദാർ ധരിച്ച സ്ത്രീ, മഞ്ഞ സാരിയുടുത്ത സ്ത്രീയോടാണ് കയർത്തു സംസാരിക്കുകയും മർദ്ദിക്കുകയും ചെയ്തത്. പിടിച്ചു തള്ളുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്യുന്നുണ്ട്.
മഞ്ഞ സാരിയുടുത്ത സ്ത്രീ ശ്വേതയാണെന്നാണ് നാട്ടുകാർ പറയുന്നത്. നീല ചുരിദാർ ധരിച്ച സ്ത്രീ ഫോൺ വിളിക്കാനായി മാറിപ്പോയി തിരിച്ചെത്തിയ ശേഷവും മർദ്ദിച്ചു. സ്കൂട്ടറിൽ ഇരിക്കുന്ന സ്ത്രീയോടും ഇതേ സ്ത്രീ കയർത്തു സംസാരിക്കുന്നുണ്ട്. ഇതിനിടെ കുട്ടികൾ സമീപത്തുകൂടി നടന്നുപോകുന്നതും കാണാം. മർദ്ദിച്ച സ്ത്രീയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച വൈകിട്ടോടെ അയൽവാസിയാണ് ദമ്പതികളെ അവശനിലയിൽ കണ്ടെത്തിയത്. ശ്വേത വീട്ടുമുറ്റത്തെ പൈപ്പിൻ ചുവട്ടിലും അജിത് കുമാർ വീട്ടിനുള്ളിലുമായിരുന്നു. യുവതി വിഷം കഴിച്ചതിനു പിന്നാലെ വെള്ളം കുടിക്കാൻ പൈപ്പിൻ ചുവട്ടിൽ എത്തിയപ്പോൾ തളർന്നുവീണതാണെന്ന് കരുതുന്നു. ഇരുവരും മംഗളൂരു ദേർലകട്ടയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അജിത് കുമാറും ശ്വേതയും ചിലരിൽനിന്ന് പണവും സ്വർണവും വാങ്ങിയതിന്റെ വൻ ബാധ്യതയുണ്ടായിരുന്നെന്നും ഇത് തിരികെ ചോദിച്ച് പലരും വീട്ടിൽ വരാറുണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
Content Highlight: Couple commits suicide in Kasaragod; CCTV footage of teacher allegedly being beaten up emerges




































