കണ്ണൂർ : ( www.truevisionnews.com ) സിഎംആര്‍എല്‍- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍ നാടന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദി ആക്കരുത് എന്നും അത്തരം കാര്യങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്നും പറഞ്ഞാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള മാത്യൂ കുഴല്‍നാടന്റെ ഹരജി സുപ്രീംകോടതി തള്ളിയത്.
നിഴലിനോട് ആര്‍ക്കും യുദ്ധം ചെയ്യാമെന്നും മാത്യു കുഴല്‍നാടന്‍ എല്ലായിടത്തും തോല്‍ക്കുകയാണെന്നും സംഭവത്തില്‍ എം വി ജയരാജന്‍ പ്രതികരിച്ചു. അതേസമയം ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അവതാരത്തിന്റെ സംരക്ഷകര്‍ കോണ്‍ഗ്രസാണെന്നും എം വി ജയരാജന്‍ പറഞ്ഞു.
ദ്വാരപാലക ശില്പ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂ്ടിലെ സഹോദരിയുടെ വീട്ടില്‍നിന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. പോറ്റി പീഠം ഒളിപ്പിച്ചത് സഹോദരിയുടെ വീട്ടിലാണ്. സര്‍ക്കാര്‍ സംരക്ഷിക്കുന്നെങ്കില്‍ പീഠം കണ്ടെടുക്കുമായിരുന്നോ എന്നും എം വി ജയരാജന്‍ ചോദിച്ചു.
അതേസമയം സിഎംആര്‍എല്‍- എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനെ ജനകീയ കോടതി ശിക്ഷിക്കുമെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. എതിര്‍ രാഷ്ട്രീയക്കാരോട് എന്തും പ്രവര്‍ത്തിക്കാം എന്ന നിലപാടാണ് കോണ്‍ഗ്രസിന്.
മാത്യു കുഴല്‍നാടന്‍ എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുവാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് അനാവശ്യ കേസുകള്‍ ഫയല്‍ ചെയ്യുന്നത്. മാത്യു കുഴല്‍നാടന്‍ സ്വമേധയ പരിശോധന നടത്തണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
ഇത്തരം വൃത്തികെട്ട പ്രവര്‍ത്തികളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ മാറിനില്‍ക്കണമെന്നും നേതാക്കള്‍ തന്നെ കോണ്‍ഗ്രസിനെ നന്നാക്കാന്‍ ശ്രമിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. നയവ്യക്തതയില്ലാതെ കോണ്‍ഗ്രസ് തമ്മിലടിച്ച് നശിക്കുകയാണെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Anyone can fight the shadow Mathew Kuzhal loses everywhere MV Jayarajan mocks




































