കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ കണിച്ചാറിൽ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ തലശ്ശേരി -കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചായിരുന്നു അപകടം.
ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കൈമനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ബസ് കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തു .
മറ്റൊരു സംഭവത്തിൽ ആറ്റിങ്ങലില്‍ ദേശീയ പാതയില്‍ തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. സര്‍വേ വകുപ്പിൽ ഓവര്‍സിയര്‍ ആയ കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മീന (41) ആണു മരിച്ചത്. കാറിലുണ്ടായിരുന്ന മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ആറുമണിയോടെ മകനെ ട്യൂഷനു വിടാന്‍ പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ കാറില്‍ ലോറി ഇടിക്കുകയായിരുന്നു. മീനയും അഭിമന്യുവും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. കൊല്ലം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ തോട്ടയ്ക്കാട് പാലത്തിനു സമീപത്തുവച്ച് വലത്തേക്കു തിരിയുമ്പോള്‍ അതേ ദിശയില്‍നിന്നു പിന്നാലെ വന്ന തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ഡെലിവറി വാന്‍ കാറിന്റെ വലതു വശത്ത് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മീനയെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് 9 വയസുള്ള മകള്‍ കൂടിയുണ്ട്.
Content Highlight: Pedestrian dies tragically after being hit by private bus at Kanichar Kannur




































