കാസർഗോഡ്: ( www.truevisionnews.com ) കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞ സംഭവത്തിൽ പൊലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചിരുന്നു.
നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകർ തടസ്സപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിർത്തി വെച്ച അധ്യാപകർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.
സ്കൂളിൽ വെള്ളിയാഴ്ചയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകർ തടഞ്ഞത്. മൈം ഷോ പൂർത്തിയാവുന്നതിന് മുൻപേ അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു.
സ്കൂളിൽ രാവിലെ പിടിഎ യോഗം നടന്നിരുന്നു. പരിപാടി നിർത്തിച്ച അധ്യാപകനെതിരെ നടപടി വേണമെന്ന് ആവിശ്യപ്പെട്ട് എംഎസ്എഫും എസ് എഫ് ഐയും പ്രതിഷേധവുമായി സ്കൂളിലേക്കെത്തിയിരുന്നു. അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പി ടി എ പ്രസിഡൻ്റ് എ കെ ആരിഫ് പറഞ്ഞു. രണ്ട് അധ്യാപകർക്ക് എതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സ്കൂൾ പ്രിൻസിപ്പൽ സിന്ധു വ്യക്തമാക്കി. തിങ്കളാഴ്ച്ച കലോത്സവം വീണ്ടും നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Content Highlight: report will be submitted to the district collector today on the ban on a Palestinian-themed mime in school action may be taken against teachers




































