തൃശൂർ: ( www.truevisionnews.com ) സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രിന്റുവിന് ജാമ്യം അനുവദിച്ചത്. വൈകുന്നേരം 7 മണിയോട് കൂടിയാണ് ബിജെപി പ്രവർത്തകർക്ക് ഒപ്പം പേരാമംഗലം പൊലീസ് സ്റ്റേഷനിൽ എത്തി പ്രിന്റു ഹാജരായത്.
രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തി എന്ന പരാതിയിൽ കഴിഞ്ഞ ദിവസം പേരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരുന്നു. പ്രിന്റുവിനെ കണ്ടെത്താൻ ബിജെപി നേതാക്കളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. താൻ ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് പ്രിന്റു മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രിന്റു വിവാദ പരാമർശം നടത്തിയത്. വിവാദ പരാമർശം പ്രിൻ്റു മഹാദേവനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഡ്വ ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്.
ഈ മാസം 27 നാണ് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നൽകിയത്. പ്രിൻ്റു മഹാദേവനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ നൽകിയ പരാതിയിലാണ് പ്രിന്റു മഹാദേവിനെതിരെ തൃശ്ശൂർ പേരാമംഗലം പൊലീസ് കേസെടുത്തത്. ഈ പരാതിയിൽ പേരാമംഗലം പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തത്.
Content Highlight: Death threat against Rahul Gandhi BJP leader Printu Mahadevan gets bail






























