കാസർകോട്: (truevisionnews.com) പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയടക്കം രണ്ട് പേർക്ക് പരോൾ. ഒന്നാം പ്രതി എ പീതാംബരൻ, ഏഴാം പ്രതി എ. അശ്വിൻ എന്നിവർക്കാണ് ഒരു മാസത്തേക്ക് പരോൾ നൽകിയത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോൾ.
രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു. നിലവിൽ കണ്ണൂരിലെ ബന്ധുവീട്ടിലാണ് സജി. കേസിലെ മറ്റൊരു പ്രതിക്കും നേരത്തെ പരോൾ അനുവദിച്ചിരുന്നു.
അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും 15ാം പ്രതി ജിഷ്ണു സുരയും പരോളിനായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്നതിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുഴുവൻ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്.
ഒന്നാംപ്രതി പീതാംബരന് 2022ൽ ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദേശിച്ചിരുന്നു.
Content Highlight: Two people, including the first accused in the Periya double murder case, have been granted parole.




































