കാസര്‍കോട്: (truevisionnews.com) പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവി വൈ ബി വിജയ് ഭാരത് റെഡ്ഡി. കുട്ടി 14 വയസ് മുതൽ പീഡനത്തിന് ഇരയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
ആൺകുട്ടിയെ എറണാകുളത്ത് എത്തിച്ചും പീഡിപ്പിച്ചു. സംഭവം അറിഞ്ഞ ഉടൻ തന്നെ വീട്ടുകാർ പൊലീസിൽ അറിയിച്ചത് അന്വേഷണത്തിന് സഹായകമായി മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുട്ടികളുടെ മൊബൈൽ ഫോണുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. വിദ്യാർത്ഥിയുടെ അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീര്‍ഘകാലമായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
ചന്തേര, നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (എഇഒ) ഉള്‍പ്പെടെ എട്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവില്‍ പോയി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരനെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പീഡനത്തിനിരയാക്കിയത്.
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി കെ സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന്‍ (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല്‍ (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന്‍ (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍(30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീൻ(46) പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.
Content Highlight: Kasaragod District Police Chief YB Vijay Bharat Reddy responded to the incident in which a 16-year-old boy was subjected to sexual assault.





































