തൃശൂർ: (truevisionnews.com) പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള ഹരജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. അതുവരെ ടോൾ വിലക്ക് സംബന്ധിച്ച ഉത്തരവ് തുടരുമെന്നും കോടതി ഉത്തരവിട്ടു. പ്രദേശത്തെ ഗതാഗത പ്രശ്നം, റോഡിന്റെ ശോചനീയസ്ഥ, നിർമാണ പ്രവർത്തികളുടെ പുരോഗതി എന്നിവയെ സംബന്ധിച്ചുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പരിശോധിച്ച 18 സ്പോട്ടുകളിൽ 13 എണ്ണത്തിലും പുരോഗതിയുണ്ടെന്ന് കലക്ടരുടെ റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള അഞ്ച് സ്പോട്ടുകളിൽ നിർമാണ പ്രവർത്തികൾ തുടരുകയാണെന്നും വൈകാതെ തന്നെ അത് പൂർത്തീകരിക്കുമെന്നും ദേശീയ പാത അതോറിറ്റി കളക്ടറെ അറിയിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നാല് സ്പോട്ടുകളിൽ നിർമാണ പ്രവർത്തികളിൽ തൃപ്തികരമല്ലെന്നും അത് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വിഷയത്തിന്റെ പൂർണതയിലേക്ക് കടക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.
നേരത്തെ പാലിയേക്കര ടോൾ മരവിപ്പിച്ച ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് തള്ളിയത്. നാല് ആഴ്‌ചത്തേക്ക് ടോൾ പിരിക്കാൻ പാടില്ലെന്ന ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Content Highlight: The High Court says that the toll ban in Paliyekkara will continue.



































