ആറാട്ടുപുഴ: ( www.truevisionnews.com ) കടലാക്രമണത്തെ തുടർന്ന് റോഡിലേക്ക് കയറിക്കിടക്കുന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ ( വീയപുരം മങ്കോട്ടച്ചിറ തൈക്കാവ് ഇമാം) മകൻ മിഥിലാജാണ് (24) മരിച്ചത്. കാർത്തിക ജങ്ഷന് തെക്ക് ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.
ബസ്റ്റാൻഡ് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വീണ മിഥിലാജിന്റെ ദേഹത്തുകൂടി ഈ റൂട്ടിൽ ഓടുന്ന പത്മം എന്ന സ്വകാര്യ ബസ് കയറി ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എ. ആർ. സ്കൂട്ടർ വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്. മാതാവ്: മുംതാസ്. സഹോദരി: മിസ് രിയ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Content Highlight: A young man fell off a scooter and died after being hit by a bus



































