---
title: "പ്രസാദം നൽകാൻ വൈകി, ക്ഷേത്രജീവനക്കാരനെ 15 പേരടങ്ങുന്ന സംഘം മർദ്ദിച്ച് കൊലപ്പെടുത്തി; ഒരാൾ പിടിയിൽ "
english_title: "Temple employee beaten to death by a gang of 15 in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312133/temple-employee-beaten-to-death-by-a-gang-of-15-in-delhi"
published_at: "2025-08-31T08:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b3c1bc8e5cd_crime.jpg"
keywords: []
---

# പ്രസാദം നൽകാൻ വൈകി, ക്ഷേത്രജീവനക്കാരനെ 15 പേരടങ്ങുന്ന സംഘം മർദ്ദിച്ച് കൊലപ്പെടുത്തി; ഒരാൾ പിടിയിൽ 

> **Lead Summary:** ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രജീവനക്കാരനെ 15 പേരടങ്ങുന്ന സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ്‌ ഹർദോയി സ്വദേശി യോഗേന്ദ്ര സിങ്ങാണ്‌ മരിച്ചത്‌. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അതുൽ പാണ്ഡെ യെന്നയാളെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം. പ്രസാദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വടിയും ഇരുന്പുദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

## Article Content

ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രജീവനക്കാരനെ 15 പേരടങ്ങുന്ന സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ്‌ ഹർദോയി സ്വദേശി യോഗേന്ദ്ര സിങ്ങാണ്‌ മരിച്ചത്‌. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അതുൽ പാണ്ഡെ യെന്നയാളെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം. പ്രസാദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വടിയും ഇരുന്പുദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ യോഗേന്ദ്ര നിലത്ത് വീണുകിടക്കുന്നതും മൂന്ന് പേരെങ്കിലും വടികൊണ്ട് തുടർച്ചയായി മർദിക്കുന്നുമുണ്ട്. 15 വർഷമായി ക്ഷേത്രത്തിൽ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ട്‌. 15 പേരടങ്ങുന്ന യുവാക്കൾ ക്ഷേത്രത്തിലെത്തി പ്രസാദം ആവശ്യപ്പെട്ടെന്നും നൽകാൻ വൈകിയപ്പോൾ സംഘർഷമുണ്ടാക്കിയെന്നുമാണ് പോലീസിന്‌ കിട്ടിയ മൊഴി. ഗുരുതര പരിക്കേറ്റ യോഗേന്ദ്രയെ എയിംസിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ, ഗ്രാമത്തിൽ പശുക്കളെ മേയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ആർഎസ്എസ് നേതാവിന്റെ മകനെ അയൽക്കാരായ നാലുപേർ ചേർന്ന് കൊലപ്പെടുത്തി. സേംര ഹർദോ ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചതായി കുശിനഗർ പോലീസ് സൂപ്രണ്ട് (എസ്പി) സന്തോഷ് കുമാർ മിശ്ര പറഞ്ഞു.

പ്രതികളിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ജില്ലയിലെ ആർഎസ്എസ് ഭാരവാഹിയായ ഇന്ദ്രജിത് സിങ്ങിന്റെ മകൻ ഉത്കർഷ് സിങ്(40) ആണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വയലിൽ കന്നുകാലികൾ മേയുന്നുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ഉത്കർഷ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. ഉടൻ വയലിലെത്തിയ ഉത്കർഷ് സമീപത്തെ കുടിലിൽ താമസിക്കുന്ന കനയ്യ യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്തു. ഇത് വാക്കുതർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു.

കനയ്യയുടെ നാല് ആൺമക്കൾ ഉത്കർഷിനെ ആക്രമിച്ചതായി ഇന്ദ്രജിത് സിങ് പറഞ്ഞു. ഉത്കർഷ് ഓടിയപ്പോൾ നാലുപേരും കോടാലികളും വടികളുമായി പിന്തുടർന്നു. അവർ തലയിലും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അടിക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും ചെവികൾ മുറിച്ചുമാറ്റുകയും ചെയ്തതായി ഇന്ദ്രജിത് പറഞ്ഞു.

മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നാലാമൻ രക്ഷപ്പെട്ടതായും സിഐ അജയ് കുമാർ സിങ് പറഞ്ഞു. സച്ചിദാനന്ദ് യാദവ്, ശ്രീനിവാസ് യാദവ്, ദേവേന്ദ്ര യാദവ്, ഗ്യാൻ യാദവ് എന്നിവർക്കെതിരെ ഇന്ദ്രജിത് സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സിഒ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312133/temple-employee-beaten-to-death-by-a-gang-of-15-in-delhi)