---
title: "ചൊറിഞ്ഞാലും വേണ്ടീല ... ഡിമാന്റ് ചെറുതല്ല; ആർക്കും വേണ്ടാത്ത പനങ്കുരുവിന് ഇപ്പോൾ വൻ വില"
english_title: "The demand is not small The price of the panankuru harvesting that no one wants is now high"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/311581/the-demand-is-not-small-the-price-of-the-panankuru-harvesting-that-no-one-wants-is-now-high-NEW"
published_at: "2025-08-28T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b02b0365273_ghgh.jpg"
keywords: []
---

# ചൊറിഞ്ഞാലും വേണ്ടീല ... ഡിമാന്റ് ചെറുതല്ല; ആർക്കും വേണ്ടാത്ത പനങ്കുരുവിന് ഇപ്പോൾ വൻ വില

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ആർക്കും വേണ്ടാതെ കൃഷിയിടത്തിൽ വീണു നശിച്ചിരുന്ന പനങ്കുരുവിനു വൻ ഡിമാൻഡ്. പച്ചക്കുരുവിന് കിലോയ്ക്ക് 12 മുതൽ 15 രൂപ വരെയാണ് വ്യാപാരികൾ നൽകുന്നത്. പച്ചക്കുരു ചീഞ്ഞ ശേഷം തൊലികളഞ്ഞ് പരിപ്പാക്കി കൊടുത്താൽ 45 മുതൽ 60 രൂപ വരെ ലഭിക്കും. ചെറുതോണി കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിൽ സീസണായതോടെ പനങ്കുരു കച്ചവടത്തിന് ഒട്ടേറെ പേരുണ്ട്.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) ** ആർക്കും വേണ്ടാതെ കൃഷിയിടത്തിൽ വീണു നശിച്ചിരുന്ന പനങ്കുരുവിനു വൻ ഡിമാൻഡ്. പച്ചക്കുരുവിന് കിലോയ്ക്ക് 12 മുതൽ 15 രൂപ വരെയാണ് വ്യാപാരികൾ നൽകുന്നത്. പച്ചക്കുരു ചീഞ്ഞ ശേഷം തൊലികളഞ്ഞ് പരിപ്പാക്കി കൊടുത്താൽ 45 മുതൽ 60 രൂപ വരെ ലഭിക്കും. ചെറുതോണി കഞ്ഞിക്കുഴി, വാഴത്തോപ്പ് പഞ്ചായത്തുകളിൽ സീസണായതോടെ പനങ്കുരു കച്ചവടത്തിന് ഒട്ടേറെ പേരുണ്ട്.

എന്നാൽ നല്ല വില ലഭിക്കുമെങ്കിലും വിളവെടുപ്പ് കഠിനമാണ്. ഉയരം കൂടുതലുള്ള പനയിൽ കയറുന്നതിനു വിദഗ്ധ തൊഴിലാളികൾ തന്നെ വേണം. മുകളിൽ കയറി വെട്ടി എടുക്കുന്ന പനങ്കുല കയറിൽ കെട്ടിയാണ് താഴേക്ക് ഇറക്കുന്നത്. പിന്നീട് ഇതിന്റെ വള്ളികൾ കായോടൊപ്പം മുറിച്ചെടുത്ത് പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഒരാഴ്ചയോളം സൂക്ഷിച്ചാൽ പുറംതൊലി അഴുകിത്തുടങ്ങും.

തുടർന്ന് വള്ളികളിൽനിന്ന് കായ് വേർപെടുത്തി കൂട്ടിയിട്ടു ജീപ്പോ, ഭാരവാഹനങ്ങളോ കയറ്റി തൊലി നീക്കം ചെയ്യും. ശേഷം വെള്ളത്തിൽ കഴുകി വാരിയാണു പനംപരിപ്പ് വിൽപനയ്ക്കായി തയാറാക്കുന്നത്. പനങ്കുല വെട്ടിയെടുക്കുമ്പോൾ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ സാധാരണ തൊഴിലാളികൾ ഇതിനു മെനക്കെടാറില്ല. കച്ചവടക്കാർ എത്തി നേരിട്ടെടുക്കുമായിരുന്നു. ശരാശരി 250 മുതൽ 400 കിലോ തൂക്കമാണ് പനങ്കുലയ്ക്കുള്ളത്.

ഈ വർഷം 700 കിലോ തൂക്കമുള്ള പനങ്കുല വരെ ലഭിച്ചവരുണ്ട്. ഹൈറേഞ്ചിൽനിന്നു സംഭരിക്കുന്ന പനങ്കുരു ഉത്തരേന്ത്യയിലേക്കാണ് കയറ്റി അയയ്ക്കുന്നത്. തമ്പാക്ക്, സുഗന്ധ മുറുക്കാൻ തുടങ്ങിയവയ്ക്ക് പനങ്കുരു അസംസ്കൃത വസ്തുവാണ്. പനങ്കുരുവിന്റെ ഉപയോഗം വർധിച്ചതാണ് അടയ്ക്ക വിലയിടിയാൻ കാരണമെന്നും കച്ചവടക്കാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/311581/the-demand-is-not-small-the-price-of-the-panankuru-harvesting-that-no-one-wants-is-now-high-NEW)