തിരുവല്ല: ( www.truevisionnews.com ) എം.സി റോഡിൽ തിരുവല്ല മഴുവങ്ങാട് ചിറയിൽ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്നും റബർ തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെയും ക്ലീനറെയും പുറത്തെത്തിച്ചു. ക്രെയിൻ എത്തിച്ച് തടികൾ നീക്കിയ ശേഷം ലോറി ഉയർത്തി.
മറ്റൊരു സംഭവത്തിൽ മകന്റെ ഭാര്യയുടെ അമ്മ മരിച്ചതറിഞ്ഞ് മരണവീട്ടിലേക്ക് പോകുന്നതിനിടെ വയോധിക പിക്കപ്പ് ലോറിയിടിച്ച് മരിച്ചു. പാലക്കാട് കുപ്പിയോട് പാറ എലപ്പുള്ളി രാജ്ഭവന്‍ വീട്ടില്‍ പരേതനായ രാജപ്പന്റെ ഭാര്യ ശാന്തകുമാരി (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പാറ ഇരട്ടക്കുളം റോഡില്‍ നോമ്പിക്കോട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിൽ രണ്ട് അമ്മമാരെയാണ് ഒറ്റ ദിവസം നഷ്ടമായത്.
കൊച്ചുമകൻ അഭിജിത്തിനൊപ്പം ബൈക്കിലാണ് ശാന്തകുമാരി സഞ്ചരിച്ചത്. ഇരട്ടക്കുളത്തേക്ക് പോകുന്നതിനിടെ ഓവര്‍ടേക്ക് ചെയ്ത കാറില്‍ തട്ടി ഇരുവരും റോഡിലേക്ക് വീഴുകയായിരുന്നു. ഇതേ സമയം എതിരെ വന്ന പിക്കപ്പ് ലോറി ശാന്തകുമാരിയെ ഇടിച്ചു. മകന്‍ സനീഷ് രാജിന്റെ ഭാര്യ നിത്യയുടെ അമ്മ സത്യഭാമ ഇന്ന് രാവിലെ 11 മണിയോടെ മരണപ്പെട്ടിരുന്നു. ഇതറിഞ്ഞാണ് ശാന്തകുമാരി മകള്‍ സംഗീതയുടെ മകനുമൊത്ത് ഇവിടേക്ക് പുറപ്പെട്ടത്.
Content Highlight: A lorry carrying timber overturned in Thiruvalla driver and cleaner miraculously escaped




































