കാസർകോട്: (truevisionnews.com) കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹെഡ്‌മാസ്റ്റർ വിദ്യാർത്ഥിയെ മർദ്ദിച്ച് കർണ്ണപടം തകർത്ത സംഭവത്തിൽ ഹെഡ്‌മാസ്റ്റർ എം. അശോകനെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. മധുസൂദനൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. സ്കൂളിലെ അസംബ്ലിക്കിടെയാണ് ഹെഡ്‌മാസ്റ്റർ പത്താം ക്ലാസുകാരനെ മർദ്ദിച്ചത്.
റിപ്പോർട്ട് തയ്യാറാക്കുന്നതിൻ്റെ ഭാഗമായി മധുസൂദനൻ സ്കൂളിലെത്തി ഹെഡ്‌മാസ്റ്ററുടെയും വിദ്യാർത്ഥിയുടെയും മൊഴിയെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും വിശദമായ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. നാളെ കമ്മീഷൻ വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കും.
ഹെഡ്‌മാസ്റ്റർ വിദ്യാർത്ഥിയെ അടിച്ചതു കണ്ട ഇളയ സഹോദരിക്ക് മാനസികാഘാതമുണ്ടായതായി കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, പിടിഎ പ്രസിഡൻ്റ് പറയുന്നത് അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്നാണ്. ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.
Content Highlight: Headmaster breaks student's earlobe Report submitted to Director of Public Education hints at action



































