---
title: "ജീവനെടുത്തതൊന്നും പോരേ ... വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍; കോട്ടയത്ത് റോഡരികില്‍ ബൈക്കില്‍ ഇരുന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തി"
english_title: "Bike passengers hit by roadside in Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307541/bike-passengers-hit-by-roadside-in-kottayam"
published_at: "2025-08-09T21:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6897749e19994_bus.jpg"
keywords: []
---

# ജീവനെടുത്തതൊന്നും പോരേ ... വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍; കോട്ടയത്ത് റോഡരികില്‍ ബൈക്കില്‍ ഇരുന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തി

> **Lead Summary:** **കോട്ടയം: **ജില്ലയില്‍ വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. തെങ്ങണയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാമൂട് സ്വദേശി മാത്യു , ചിങ്ങവനം സ്വദേശി ചിക്കു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

## Article Content

**കോട്ടയം: **ജില്ലയില്‍ വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. തെങ്ങണയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാമൂട് സ്വദേശി മാത്യു , ചിങ്ങവനം സ്വദേശി ചിക്കു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാത്യുവിന്റെ വാരിയെല്ല് പൊട്ടി. ചിക്കുവിന്റെ കാലില്‍ തുന്നലുണ്ട്. അശ്രദ്ധമായി അമിത വേഗതയിലാണ് ബസ് എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തൃക്കൊടിത്താനം പോലീസ് കേസെടുത്തു.

മറ്റൊരു അപകടത്തിൽ ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊളത്തൂർ സ്വദേശി അബ്ദുൽ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരിലാണ് സംഭവം. ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആക്രോശിച്ച് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

മറ്റൊരു സംഭവത്തിൽ, ബെംഗളൂരുവിൽ പതിനഞ്ചുവയസ്സുകാരനെ കുത്തികൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ. ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട പതിനഞ്ചുകാരനായ അമോഗിനെ കൊലപ്പെടുത്തിയ അമ്മാവനായ നാഗപ്രസാദ് (42) ആണ് അറസ്റ്റിലായത്. കുംബാരഹള്ളിയിലാണു സംഭവം.

അമോഗ് ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നാണ് റിപ്പോർട്ട്. പണത്തിനു വേണ്ടി അമോഗ് നാഗപ്രസാദിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കിട്ടിയ പണമെല്ലാം അമോഗ് ഓൺലൈൻ ഗെയിമിൽ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഓഗസ്റ്റ് നാലാം തീയതി പുലർച്ചെ 5 മണിയോടെയാണ് സംഭവം. അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഉറങ്ങിക്കിടന്ന അമോഗിനെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം നാഗപ്രസാദ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യാൻ പ്രതി തീരുമാനിച്ചിരുന്നെങ്കിലും മൂന്നു ദിവസത്തിന് ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307541/bike-passengers-hit-by-roadside-in-kottayam)