കാസര്‍കോട്:(truevisionnews.com) കാസര്‍കോട് മടിക്കൈ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റാഗിങ് പരാതിയില്‍ കേസെടുത്തു. 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഷര്‍ട്ടിന്റെ ബട്ടണ്‍സ് ഇട്ടില്ലെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയത്. സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു പരാതി.
ഷാനിദിൻ്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥികളും ഷാനിദും തമ്മിൽ സംഘർഷമുണ്ടാവുകയും പിന്നീട് പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് വിദ്യാർത്ഥിയെ ആക്രമിക്കുകയുമായിരുന്നു.
അടിയേറ്റ് ബോധം പോയ ഷാനിദിനെ സ്‌കൂളിലെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. തോയമ്മലിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. സ്‌കൂളിൽ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് ഷാനിദ്.
സംഭവത്തിൽ ഷാനിദിൻ്റെ കുടുംബം ഹൊസ്‌ദുർഗ് പൊലീസിന് പരാതി നൽകി. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സ്‌കൂളിൻ്റെ ഭാഗത്ത് നിന്നുള്ള പരാതി നാളെ രാവിലെ പൊലീസിന് കൈമാറുമെന്നാണ് അധ്യാപകർ അറിയിച്ചിരിക്കുന്നത്.
(വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്നതിനായി കേരള സർക്കാർ കൊണ്ടുവന്ന നിയമമാണ് കേരള റാഗിംഗ് നിരോധന നിയമം, 1998. റാഗിംഗ് ഒരു വിദ്യാർത്ഥിക്ക് ശാരീരികമായോ മാനസികമായോ ഉപദ്രവമുണ്ടാക്കുകയോ, ഭയമോ അപമാനമോ ഉണ്ടാക്കുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെയും നിരോധിക്കുന്നു. റാഗിംഗ് ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം)
Content Highlight: Case registered on ragging complaint at Madikai Govt. Higher Secondary School, Kasaragod




































