---
title: "‘പേടിക്കരുത്, അടികിട്ടിയാൽ തിരിച്ചടിക്കണം’; അച്ഛൻ പറഞ്ഞ വാക്കുകളിൽ തുടങ്ങിയ അച്യുതാനന്ദൻ്റെ പോരാട്ടം"
english_title: "vs achuthanandan life of struggle that lasted for decades"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/303855/vs-achuthanandan-life-of-struggle-that-lasted-for-decades"
published_at: "2025-07-21T18:17:00+05:30"
category: "V. S. Achuthanandan"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687e37fec2f48_chan.jpg"
keywords: []
---

# ‘പേടിക്കരുത്, അടികിട്ടിയാൽ തിരിച്ചടിക്കണം’; അച്ഛൻ പറഞ്ഞ വാക്കുകളിൽ തുടങ്ങിയ അച്യുതാനന്ദൻ്റെ പോരാട്ടം

> **Lead Summary:** ** ലാള**നകളേറ്റ് വളർന്ന നേതാവല്ല വി എസ് അച്യുതാനന്ദൻ. കുഞ്ഞുപ്രായം മുതലേ, കഠിനാനുഭവങ്ങളുടെ തീച്ചുളയിലൂടെ നടന്നു കയറിയതാണ് ജനഹൃദയങ്ങളിലേക്ക്. സമരം രാഷ്ട്രീയ ജീവിതത്തിന്റെ ഭാ​ഗമായി ഇടക്കിടെ സംഭവിച്ച ഒന്നല്ല, ജീവിതം തന്നെ സമരമായിരുന്നു അച്യുതാനന്ദന്.

## Article Content

** ലാള**നകളേറ്റ് വളർന്ന നേതാവല്ല വി എസ് അച്യുതാനന്ദൻ. കുഞ്ഞുപ്രായം മുതലേ, കഠിനാനുഭവങ്ങളുടെ തീച്ചുളയിലൂടെ നടന്നു കയറിയതാണ് ജനഹൃദയങ്ങളിലേക്ക്. സമരം രാഷ്ട്രീയ ജീവിതത്തിന്റെ ഭാ​ഗമായി ഇടക്കിടെ സംഭവിച്ച ഒന്നല്ല, ജീവിതം തന്നെ സമരമായിരുന്നു അച്യുതാനന്ദന്.

കുട്ടിക്കളി മാറും മുമ്പേ അച്യുതാനന്ദന് അമ്മയെ നഷ്ടമായി. അക്കമ്മയെ വസൂരി കൊണ്ടുപോകുമ്പോൾ അച്യുതാനന്ദന് പ്രായം നാല് വയസ് മാത്രം. ശ്രീനാരായണ ധർമപരിപാലന യോ​ഗത്തിന്റെ സജീവ പ്രവർത്തകനായിരുന്നു അച്ഛൻ ശങ്കരൻ. അമ്മയുടെ അഭാവം അച്യുതാനന്ദനെയും സഹോദരങ്ങളെയും അറിയിക്കാതിരിക്കാൻ ശങ്കരൻ പരമാവധി ശ്രമിച്ചു.

പുന്നപ്ര പറവൂർ പതിയാംകുളങ്ങര സ്കൂളിലാണ് അച്യുതാനന്ദൻ മൂന്നാം ക്ലാസുവരെ പഠിച്ചത്. പിന്നീട് കളർകോട് സ്കൂളിലേക്ക് മാറി. നാലാം ക്ലാസിലെ സ്കൂൾ മാറ്റത്തോടെയാണ് സാമൂഹ്യജീവിതത്തിന്റെ ദുഷ്കര യാഥാർഥ്യങ്ങൾ അച്യുതാനന്ദനെ ബാധിച്ച് തുടങ്ങിയത്. ജന്മിത്വവും ജാതീയതയും കൊടികുത്തി വാഴുന്ന കാലം. ഈഴവനായ അച്യുതാനന്ദൻ കളർകോട് സ്കൂളിൽ ആദ്യമായി അസമത്വത്തിന്റെ കയ്പറിഞ്ഞു.

ക്ലാസ് മുറിയിൽ സഹപാഠികൾ പോലും വേർതിരിവ് കാണിച്ചത് അച്യുതാനന്ദന് ഉൾക്കൊള്ളാനായില്ല. പുറത്ത് പലപ്പോഴും അധിക്ഷേപവും ദേഹോപദ്രവവും നേരിടേണ്ടി വന്നു. സ്കൂളിൽ പോകുന്നത് ദുസ്വപ്നമായി മാറിയപ്പോൾ അച്യുതാനന്ദൻ അച്ഛനോട് പരാതി പറഞ്ഞു. അന്ന് ശങ്കരൻ മകനെ ഉപദേശിച്ചു, ‘പേടിക്കരുത്. അടികിട്ടിയാൽ തിരിച്ചടിക്കണം’ എന്ന്. കട്ടിയുള്ള ഒരു അരഞ്ഞാണം ശങ്കരൻ അച്യുതാനന്ദന് നൽകി. സഹികെടുമ്പോൾ പ്രയോ​ഗിക്കാനുള്ള ആയുധമായിരുന്നു അത്.

അടുത്തദിവസം വഴിയിൽ കൂക്കിവിളിച്ചവരേയും ആക്രമിക്കാൻ ശ്രമിച്ചവരേയും അച്യുതാനന്ദൻ നേരിട്ടത് അച്ഛൻ നൽകിയ ആയുധം വീശിയാണ്. പിന്നീടൊരിക്കലും വെല്ലുവിളികൾക്ക് മുന്നിൽ അയാൾ തല കുനിച്ചിട്ടില്ല. പോരാട്ടത്തിന്റെ ആദ്യ പാഠമാണ് അച്ഛൻ അന്ന് അച്യുതാനന്ദന് ചൊല്ലിക്കൊടുത്തത്. പതിറ്റാണ്ടുകൾ നീണ്ട സമരതീക്ഷ്ണമായ ജീവിതം അവിടെ തുടങ്ങുകയായിരുന്നു.

പതിനൊന്നാം വയസിൽ സ്നേഹനിധിയായ അച്ഛനെയും വിഎസിന് നഷ്ടമായി. അതോടെ ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പന്ത്രണ്ടാം വയസ്സിൽ ജ്യേഷ്ഠൻ ഗംഗാധരൻറെ ഒപ്പം തയ്യൽക്കടയിൽ സഹായിയായി. ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി. അതിനിടയിലാണ് സംഘടിത രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വിഎസ് സജീവമാകുന്നത്.

പുന്നപ്ര-വയലാർ സമരത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. പൊലീസിന്റെ പിടിയിലായ അച്യുതാനന്ദനെ കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചു. മരിച്ചെന്നുകരുതി സർ സി.പിയുടെ പൊലീസ് കാട്ടിൽ വലിച്ചെറിഞ്ഞ അച്യുതാനന്ദൻ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു. അവസാനശ്വാസം വരെ ആ പോരാട്ടവീര്യം കാത്തുസൂക്ഷിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/303855/vs-achuthanandan-life-of-struggle-that-lasted-for-decades)