കോഴിക്കോട് : ( www.truevisionnews.com ) സംസ്ഥാനത്ത് കെ എസ് ഇ ബിയുടെ വൈദ്യുത ലൈനിൽ തട്ടി മനുഷ്യജീവൻ ഇല്ലാതാവുന്നത് തുടര്കഥയാവുന്നു. കൊയിലാണ്ടിയിൽ വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ഫാത്തിമ (62) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് 3.20 ഓടെയായിരുന്നു സംഭവം. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും തുടര്‍ന്ന് വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ പിടിച്ചതാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
.gif)

ഫാത്തിമ വൈദ്യുതാഘാതമേറ്റ് വീഴുന്നത് കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും വടി ഉപയോഗിച്ച് വൈദ്യുതി ലൈനില്‍നിന്ന് വിടുവിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഫാത്തിമയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്ക് മരണം സംഭവിച്ചിരുന്നു.ഭര്‍ത്താവ്: ബാവോട്ടി, മക്കള്‍: ഫൗമില, ഫാസില, ഫമറു, ഫൗസിദ. സഹോദരങ്ങള്‍: ബഷീര്‍, നിസാര്‍, ഹംസ, മരുമക്കള്‍, നവാസ്, അന്‍സാര്‍, അഫ്‌സല്‍, ഹാഷിം
അതേസമയം തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവെ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
അപകടത്തിനുപിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് എഞ്ചിനീയർക്കാണ് നിർദേശം നൽകിയത്. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമീപത്തെ മരം മുറിക്കാൻ സ്വകാര്യ വ്യക്തി അനുവദിച്ചില്ല.
കളക്ടർ നടപടി സ്വീകരിക്കേണ്ടതായിരുന്നു. ബുധനാഴ്ച എല്ലാ കളക്ടർമാരുടെയും യോഗം വിളിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം യോഗം ചേരുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ സുരക്ഷ ചർച്ച ചെയ്യാനാണ് യോഗം. അതേസമയം, സംഭവത്തെക്കുറിച്ച് വിശദീകരിച്ച് അപകട സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് അമൽ. റോഡിന് കുറുകെ കിടന്ന മരക്കൊമ്പിലിടിച്ചാണ് ബൈക്ക് വീണതെന്നും അക്ഷയുടെ ദേഹത്തേക്ക് ലൈൻ വീണെന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തങ്ങൾക്കും ഷോക്കേറ്റെന്നും അമൽ പറഞ്ഞു. രാത്രി 12 മണിയോടെ കാറ്ററിംഗിന് പോയി തിരികെ വന്നപ്പോഴായിരുന്നു അപകടം.ബിരുദ വിദ്യാർത്ഥിയായ അക്ഷയ് ആണ് ഷോക്കേറ്റ് മരിച്ചത്.
‘പന്ത്രണ്ടേകാലോടെയാണ് ഇവിടെയെത്തിയത്. മഴ തോർന്നുനിൽക്കുന്ന സമയമായിരുന്നു. അടുത്തെത്തിയപ്പോഴാണ് മരവും പോസ്റ്റും വീണുകിടക്കുന്നത് കണ്ടത്. കുറച്ച് ദൂരെ നിന്നേ കണ്ടെങ്കിൽ നിർത്താമായിരുന്നു. അത് സാധിച്ചില്ല. അതിലിടിച്ച് ബൈക്ക് മറിഞ്ഞ് ഞങ്ങൾ വീണു. ബാക്കിലിരുന്ന ഞങ്ങൾ രണ്ടും തെറിച്ചുവീണു.
എഴുന്നേറ്റ് ചെന്ന് അവനെ പിടിച്ചതും ഞങ്ങൾക്ക് ഷോക്കടിച്ചു. ഹെൽമെറ്റ് കൊണ്ട് കമ്പിമാറ്റി അവനെ വലിച്ചു നീക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അപ്പോഴും ഷോക്കുണ്ടായിരുന്നു. ഞങ്ങൾ ആൾക്കാരെ വിളിച്ചുകൂട്ടി, ഡ്രസ് ഊരി കാലിൽക്കൂടി പിടിച്ചാണ് അവനെ നീക്കിയെടുത്തത്. അടുത്തുള്ള ചേട്ടന്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും രക്ഷിക്കാൻ സാധിച്ചില്ല. റോഡിന്റെ നടുവിൽ വീണുകിടക്കുന്ന രീതിയിലായിരുന്നു പോസ്റ്റും മരവും.’ അപകടത്തിന്റെ ഞെട്ടൽ ഇപ്പോഴും അമലിന് വിട്ടുമാറിയിട്ടില്ല.
Housewife dies tragically after being hit by a broken electric line near her house in Koyilandy
