ലഖ്‌നൗ:(truevisionnews.com) ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വിദ്യാർത്ഥിനിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാരദ സർവകലാശാല രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തതെന്ന് ഗ്രേറ്റർ നോയിഡയിലെ അഡീഷണൽ ഡിസിപി സുധീർ കുമാർ. മരിച്ച ജ്യോതി ശർമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കോളേജ് ഹോസ്റ്റലിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണം അധ്യാപകരാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
രണ്ട് പ്രൊഫസർമാരും സർവകലാശാലാ ഭരണകൂടവും മാനസികമായി തന്നെ പീഡിപ്പിച്ചതായി കുറിപ്പിൽ ആരോപിക്കുന്നു. വളരെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും അവർ എഴുതിയിട്ടുണ്ട്. ഇത് തന്നെ വിഷമിപ്പിച്ചു. പ്രതികൾക്കെതിരെ നിയമനടപടി വേണമെന്നും ജ്യോതി പറഞ്ഞു.
.gif)

'അവരെ ജയിലിൽ അടയ്ക്കണമെന്നാണ് എന്റെ ആഗ്രഹം. അവർ എന്നെ മാനസികമായി പീഡിപ്പിച്ചു. അവർ എന്നെ അപമാനിച്ചു. വളരെക്കാലമായി ഞാൻ ഈ സമ്മർദ്ദത്തിലാണ്,' ജ്യോതി തന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതി. ജ്യോതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ യൂണിവേഴ്സിറ്റി ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ പൊലീസുമായി ചെറിയരീതിയിൽ സംഘർഷവും ഉണ്ടായി.
അതേസമയം, രണ്ട് ഫാക്കൽറ്റി അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതായി സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അജിത് കുമാർ പറഞ്ഞു. 'ഇപ്പോൾ രണ്ട് അധ്യാപകരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിഷയം അന്വേഷിക്കാൻ ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കും', അദ്ദേഹം പറഞ്ഞു.
Two arrested in connection with BDS student's suicide in Uttar Pradesh
