തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് ശക്തമായ മഴ തുടര്ന്ന് സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. കോഴിക്കോട് കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂർണമായും തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തിൽ വെള്ളം കയറി. പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് കടന്തറ പുഴയിൽ മലവെള്ള പാച്ചിലുണ്ടായി. കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ക്രമാധീതമായി ഉയർന്നതിനെ തുടർന്ന് 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുള്ളൻകുന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തൊട്ടിൽപ്പാലം പുഴയിലും കടത്തറ പുഴയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ദേശീയപാതയിൽ കോഴിക്കോട് കൊല്ലഗൽ റോഡിൽ ഈങ്ങാപ്പുഴയിൽ റോഡിൽ വെള്ളം കയറി. വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ ചെറുമോത്ത് റോഡിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു. കരിങ്ങാട്,കൈവേലി റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു. കുറ്റ്യാടി മരുതോങ്കര, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴ പെയ്തു.
.gif)

താമരശ്ശേരി ഈങ്ങാപ്പുഴ മസ്ജിദിൽ വെള്ളം കയറി. കാസർകോട് ചെറുവത്തൂർ കുളങ്ങാട് മലയിൽ മണ്ണിടിച്ചിലുണ്ടായി. അപകട ഭീഷണിയെ തുടർന്ന് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. നേരത്തെ മലയിൽ വിള്ളലുണ്ടായിരുന്നു. അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു കാസർകോട് ചിത്താരിക്ക് അടുത്ത് റെയിൽവേ ഗേറ്റ് മുറിയിൽ വെള്ളം കയറി. കണ്ണൂർ തുടിക്കാട്ട് കുന്നിൽ മണ്ണിടിച്ചിലുണ്ടായി.
കുന്നിന് മുകളിൽ താമസിക്കുന്നവരെ മാറ്റി. ചാവശ്ശേരി ഇരിക്കൂർ റോഡിൽ ഗതാഗത തടസമുണ്ടായി. മട്ടന്നൂർ ചാവശ്ശേരിയിൽ നിന്നും പഴശ്ശി ഡാം വഴി ഇരിക്കൂറിലേക്ക് പോകുന്ന റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നേരത്തെ ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽ മല മേഖലകളിൽ പ്രവേശനം നിരോധിച്ചു.
അതേസമയം, മഴ ശക്തമായതോടെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.കോഴിക്കോട്, കാസർകോട്, വയനാട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
Heavy rains Traffic completely disrupted at Kuttiadi Pass in Kozhikode widespread rain in northern districts
