---
title: "ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും"
english_title: "Nimisha Priya release Yemeni citizen's family refuses to respond to suggestion to accept mercy and pardon discussions will continue today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/302563/nimisha-priya-release-yemeni-citizens-family-refuses-to-respond-to-suggestion-to-accept-mercy-and-pardon-discussions-will-continue-today"
published_at: "2025-07-15T06:04:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6875a25d32f28_tytr.jpg"
keywords: []
---

# ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

> **Lead Summary:** **ദില്ലി: ( **[www.truevisionnews.com]** )** യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി സംഘം. ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന പ്രതിനിധി സംഘത്തിന്‍റെ നിർദേശത്തോട് യെമനി പൌരന്‍റെ കുടുംബം പ്രതികരണം അറിയിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. കാന്തപുരത്തിന്‍റെ ഇടപെടലിൽ ആയിരുന്നു ഇന്നലെ ചര്‍ച്ച.

## Article Content

**ദില്ലി: ( **[www.truevisionnews.com]** )** യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി സംഘം. ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന പ്രതിനിധി സംഘത്തിന്‍റെ നിർദേശത്തോട് യെമനി പൌരന്‍റെ കുടുംബം പ്രതികരണം അറിയിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. കാന്തപുരത്തിന്‍റെ ഇടപെടലിൽ ആയിരുന്നു ഇന്നലെ ചര്‍ച്ച.

യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി സംസാരിച്ചത്. നോർത്ത് യമനിൽ നടക്കുന്ന അടിയന്തിര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുത്തത്.

ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നായിരുന്നു ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാൻ 1 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിർണായക നീക്കങ്ങൾ നടക്കുന്നത്.

അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/302563/nimisha-priya-release-yemeni-citizens-family-refuses-to-respond-to-suggestion-to-accept-mercy-and-pardon-discussions-will-continue-today)