പാലക്കാട് : ( www.truevisionnews.com )സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാൽപ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.
നിപ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
.gif)

നിപ വൈറസ്: ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻകുബേഷൻ പീരിയഡ്) 4 മുതൽ 14 ദിവസം വരെയാണ്. ചിലപ്പോൾ ഇത് 21 ദിവസം വരെയാകാം. പ്രാരംഭ ലക്ഷണങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടാം:
- പനി
- തലവേദന
- തലകറക്കം
- ക്ഷീണം
- ചുമ
- തൊണ്ടവേദന
- ശ്വാസതടസ്സം
- ഛർദ്ദി
- ശരീരവേദന
രോഗം മൂർച്ഛിക്കുമ്പോൾ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം) ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങൾ:
- സ്ഥലകാലബോധമില്ലായ്മ
- മാനസിക വിഭ്രാന്തി
- അപസ്മാരം
- ബോധക്ഷയം
- കോമ അവസ്ഥയിലേക്ക് പോകാനുള്ള സാധ്യത (ഒന്ന്-രണ്ട് ദിവസങ്ങൾക്കുള്ളിൽ) ചിലപ്പോൾ ശ്വാസകോശത്തെയും നിപ ബാധിക്കാം.
നിപ വൈറസ് പടരുന്നത് എങ്ങനെ?
വവ്വാലുകൾ:
നിപ വൈറസിന്റെ പ്രധാന വാഹകരാണ് പഴംതീനി വവ്വാലുകൾ. വവ്വാലുകളുടെ ഉമിനീർ, കാഷ്ഠം, മൂത്രം എന്നിവ കലർന്ന പഴങ്ങളോ മറ്റ് ഭക്ഷ്യവസ്തുക്കളോ കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പകരാം. വവ്വാലുകൾ കടിച്ച പഴങ്ങൾ ഒഴിവാക്കണം.
പന്നികൾ:
നിപ വൈറസ് ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പർക്കം വഴിയും രോഗം പകരാം. രോഗം പടരുന്ന സാഹചര്യത്തിൽ പന്നിയിറച്ചി ഒഴിവാക്കുന്നത് നല്ലതാണ്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്:
രോഗം ബാധിച്ച വ്യക്തിയുടെ ശരീര സ്രവങ്ങളുമായി (ഉമിനീർ, രക്തം, മൂത്രം) നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകരാം. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. മൃതദേഹ സമ്പർക്കത്തിലൂടെയും രോഗം പകരാം.
നിപ വൈറസ്: പ്രതിരോധം
നിലവിൽ നിപ വൈറസിനെതിരെ ഫലപ്രദമായ മരുന്നോ വാക്സിനോ ലഭ്യമല്ല. അതിനാൽ പ്രതിരോധമാണ് പ്രധാന മാർഗ്ഗം.
ശുചിത്വം: കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക.
ഭക്ഷണ ശീലം: വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ ഒഴിവാക്കുക. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്ന് തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വ്യക്തിഗത സുരക്ഷ: രോഗിയുമായി സമ്പർക്കം ഉണ്ടായാൽ N95 മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവ ധരിക്കുക. രോഗിയുമായി ഒരു മീറ്റർ ദൂരമെങ്കിലും പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തുനിന്ന് അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക. രോഗലക്ഷണങ്ങളുമായി വരുന്നവരെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.
മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ: മൃതദേഹസമ്പർക്കം ഒഴിവാക്കുക. മൃതദേഹത്തെ കുളിപ്പിക്കുമ്പോൾ മുഖം മറയ്ക്കുകയും പിന്നീട് കുളിപ്പിച്ചവർ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കുകയും ചെയ്യുക. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും അണുനശീകരണം നടത്തുക.
Nipah again; Palakkad native confirmed with disease, condition of woman critical
