കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കുന്ദമംഗലം എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയിൽ. നൈജീരിയൻ പൗരനായ ഫ്രാങ്ക് ചിക്സിയ ആണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് പ്രതിയെ കുന്ദമംഗലം പോലീസ് പിടികൂടിയത്.
ജനുവരി 21-നാണ് കുന്ദമംഗലത്തെ ലോഡ്ജിൽ വെച്ച് 227 ഗ്രാം എംഡിഎംഎയുമായി മുസമിൽ, അഭിനവ് എന്നിവരെ പോലീസ് പിടികൂടിയത്. മുഹമ്മദ് ഷമീൽ എന്നയാളാണ് ലഹരി എത്തിച്ച് നൽകിയതെന്നായിരുന്നു ഇവർ നൽകിയ വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈസൂരിൽ നിന്ന് മുഹമ്മദ് ഷമീലിനെ പോലീസ് പിടികൂടി.
.gif)
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ടാൻസാനിയൻ പൗരൻമാരായ ഡേവിഡ് എൻഡമിയേയും ഹക്ക ഹറൂണയേയും പീന്നീട് പഞ്ചാബിൽ നിന്നാണ് പിടികൂടി. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നൈജീരിയൻ പൗരനും ഫാർമസിസ്റ്റുമായ ഫ്രാങ്ക് ചിക്സിയ പിടിയിലാകുന്നത്.
ഇയാളിൽനിന്ന് നാല് മൊബൈൽ ഫോണുകളും ഏഴ് സിം കാർഡുകളും മൂന്ന് എടിഎം കാർഡുകളും പിടിച്ചെടുത്തുവെന്നും സിമ്മുകൾ ഒന്നുപോലും സ്വന്തം പേരിൽ അല്ലെന്നും അന്വേഷണ സംഘം അറിയിച്ചു. നോയിഡയിൽ എംഡിഎംഎ കുക്കിങ് ഏരിയ ഉണ്ടെന്നും ഇയാൾക്ക് കുക്കിങ് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.
പഠനാവശ്യാർത്ഥമാണ് ഇവർ വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നത്. ലഹരി വിപണിയിലൂടെ വരുമാനമുണ്ടാക്കാറാണ് പതിവെന്നും പോലീസ് വ്യക്തമാക്കുന്നു. 32 മ്യൂൾ അക്കൗണ്ടുകൾ വഴിയാണ് ഇവർ ഇടപാട് നടത്തിയത്. ഫണ്ട് ട്രാൻസ്ഫർ ചെയ്ത റൂട്ടുകൾ നോക്കിയാണ് പ്രതിയിലേക്ക് എത്തിയതെന്നും നോയിഡയിലെ ആഫ്രിക്കൻ മാർക്കറ്റിൽനിന്നാണ് പ്രതിയെ പിടികൂടിയതെന്നും പോലീസ് അറിയിച്ചു.
Main accused Kundamangalam MDMA case arrested
