ഉത്തർപ്രദേശ് : (truevisionnews.com) സാമ്പത്തിക പ്രശ്‍നങ്ങളെ തുടർന്ന് ദമ്പതികളും മൂന്ന് കുട്ടികളും വിഷം കഴിച്ചു. യുപിയിലെ സഹാറൻപൂരിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സ്ത്രീയും മകനും മരണത്തിന് കീഴടങ്ങി.

സഹാറൻപൂർ സ്വദേശികളായ വികാസ് (45). രജനി(35) ഇവരുടെ മൂന്ന് മക്കളുമാണ് വിഷം കഴിച്ചത്. കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് പേരെയും ബന്ധുക്കളടക്കം ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് രജനിയും ഒന്നര വയസുള്ള മകനും മരണപ്പെട്ടത്. ചികിത്സയിലുള്ള വികാസിന്റെയും മറ്റ് രണ്ട് കുട്ടികളുടെയും ആരോഗ്യ നില ഗുരുതരമാണെന്നാണ് വിവരം .
ദമ്പതികൾ അടുത്തിടെ ഒരു സ്വകാര്യസ്ഥാപനത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാൽ ഇതിന്റെ ഇഎംഐ കൃത്യസമയത്ത് അടയ്ക്കാൻ ദമ്പതികൾക്ക് കഴിഞ്ഞില്ല.
ഇതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഇവരോട് എത്രയും വേഗം പണം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവത്തിൽ സഹാറൻപൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിക്കുമെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും സഹാറൻപൂർ എസ്പി വായോം ബിന്ദാൽ മാധ്യമങ്ങളോട് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )
#financial #problems #couple #three #children #took #poison
